എം.സി കമറുദ്ദീനെതിരായ സാമ്പത്തിക തട്ടിപ്പുകേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും: നടപടിയെടുക്കാതെ ലീഗ്

 


കാസർകോട്: മഞ്ചേശ്വരം എം.എൽ.എ എം.സി കമറുദ്ദീനെതിരായ സാമ്പത്തിക തട്ടിപ്പുകേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി സതീഷിനാണ് അന്വേഷണ ചുമതല. എം.സി കമറുദ്ദീൻ ചെയർമാനായ ഫാഷൻ ഗോൾഡ് ഇന്റർനാഷ്ണൽ എന്ന ജുവലറിയുടെ നിക്ഷേപവുമായി ബന്ധപ്പെട്ടുള്ള പരാതികളാണ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ചന്തേരപോലീസ് സ്റ്റേഷനിൽ മാത്രം 12 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന് പുറമേ കാസർകോട് ടൗൺ സ്റ്റേഷനിൽ ഉദുമ സ്വദേശികളായ അഞ്ച് പേർകൂടി ഞായറാഴ്ച പരാതി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് കേസുകളെല്ലാം ക്രൈംബ്രാഞ്ചിന് കൈമാറാൻ ജില്ലാ പോലീസ് മേധാവി നിർദേശിച്ചത്. ജുവലറിയിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് നിലവിലുള്ള 17 പരാതികൾ പ്രകാരം 1.83 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. 700 ഓളം നിക്ഷേപകരിൽ നിന്ന് 163 കോടി രൂപയോളം എം.സി കമറുദ്ദീനും ജുവലറിയിലെ മറ്റ് അംഗങ്ങളും ചേർന്ന് പിരിച്ചെടുത്തുവെന്നുമാണ് റിപ്പോർട്ടുകൾ. ഇതിന് പുറമേ 78 ലക്ഷം രൂപയുടെ വണ്ടി ചെക്ക് നൽകി വഞ്ചിച്ചെന്ന കേസും എംഎൽഎക്കെതിരേയുണ്ട്. ജുവലറിയിലെ നിക്ഷേപകരായ കള്ളാർ സ്വദേശികളായ രണ്ടുപേർ നൽകിയ പരാതിയിൽ എം.സി കമറുദ്ദീനും ജുവലറിയുടെ എംഡിയായ ടികെ പൂക്കോയ തങ്ങൾ ഉൾപ്പെടെയുള്ളവർക്കും ഹോസ്ദുർഗ് കോടതി സമൻസ് അയക്കുകയും ചെയ്തിരുന്നു.

Post a Comment

Previous Post Next Post