പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായി ആശുപത്രിയിൽ കഴിയുന്ന വി.കെ ഇബ്രാഹിം കുഞ്ഞിന് തുടർ ചികിത്സ വേണമെന്ന് മെഡിക്കൽ റിപ്പോർട്ട്. 19ാം തിയ്യതി കീമോ ചെയ്തുവെന്നും തുടർ ചികിത്സ വേണമെന്നും മെഡിക്കൽ റിപ്പോർട്ട് വ്യക്തമാക്കുന്നു. സീൽഡ് കവറിൽ സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ട് കോടതി തുറന്നു പരിശോധിച്ചു. ഇബ്രാഹിം കുഞ്ഞിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നാണ് മെഡിക്കൽ റിപ്പോർട്ട് വ്യക്തമാകുന്നത്. ഡിസംബർ മൂന്നിന് വീണ്ടും കീമോ തെറാപ്പി ചെയ്യേണ്ടതുണ്ട്. കീമോ തെറാപ്പി ചെയ്തതുമൂലം ആരോഗ്യ സ്ഥിതിയിലും പ്രതിരോധ ശേഷിയിലും പ്രശ്നങ്ങളുണ്ട്. ചോദ്യം ചെയ്യാനൊ മറ്റോ മറ്റ് ആശുപത്രിയിലേക്ക് മാറ്റുമ്പോൾ അണുബാധയുണ്ടാകാനുള്ള സാഹചര്യം ഉണ്ട്. ബോൺമാരോ അടക്കമുള്ള പ്രശ്നങ്ങളും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നുണ്ട്. മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ച കോടതി ഇബ്രാഹിം കുഞ്ഞിനെ പോലീസ് കസ്റ്റഡിയിൽ വിടാൻ കഴിയില്ലെന്ന് വ്യക്തമാക്കി. നാല് ദിവസത്തെ കസ്റ്റഡി വിജിലൻസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിലവിലെ ആരോഗ്യസ്ഥിതി പരിഗണിച്ച് കസ്റ്റഡിയിൽ വിട്ട് നൽകാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. എന്നാൽ ലേക്ക് ഷോർ ആശുപത്രിയിൽ നിന്നും സർക്കാർ ആശുപത്രിയിലേക്ക് ഇബ്രാഹിം കുഞ്ഞിനെ മാറ്റണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ ഡിഎംഒയുടെ റിപ്പോർട്ട് പരിഗണിച്ച ശേഷം തീരുമാനമെടുക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്.
Post a Comment