സിസ്റ്റർ അഭയയ്ക്ക് നീതി, ഫാദർ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം, സിസ്റ്റർ സെഫിക്ക് ജീവപര്യന്തം

തിരുവനന്തപുരം :
കേരളം വലിയ തോതില്‍ ചര്‍ച്ച ചെയ്ത സിസ്റ്റര്‍ അഭയ കൊലക്കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിനും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തം തടവും പത്ത് ലക്ഷം രൂപയും പിഴയും ശിക്ഷ. തിരുവനന്തപുരം സി ബി ഐ പ്രത്യേക കോടതി ജഡ്ജ് സനല്‍ കുമാറാണ് ശിക്ഷ വിധിച്ചത്. ഇരുവരും അഞ്ച് ലക്ഷം രൂപ വീതമാണ് പിഴ അടക്കേണ്ടത്. കോട്ടൂരിന് കൊലക്കുറ്റത്തിന് ജീവപര്യന്തത്തിന് പുറമെ തെളിവ് നശിപ്പിക്കലിന് ഏഴ് വര്‍ഷവും തടവും കോണ്‍വെന്റില്‍ അതിക്രമിച്ച് കയറിയതിന്് മറ്റൊരു ജീവപര്യന്തം ശിക്ഷ വിധിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ച് ഒരു ജീവപര്യന്തമായി അനുഭവിച്ചാല്‍ മതി. സെഫിക്ക് ജീവപര്യന്തത്തിന് പുറമെ തെളിവ് നശിപ്പിക്കലിന് ഏഴ് വര്‍ഷം തടവും വിധിച്ചു.

രാവിലെ കോടതി ചേര്‍ന്ന ഉടന്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. 302 വകുപ്പ് അനുസരിച്ച് വധശിക്ഷ തന്നെ നല്‍കണം. മൂന്നാം പ്രതി സെഫി ഇരക്കൊപ്പായിരുന്നു താമസിച്ചിരുന്നത്. സംരക്ഷണം നല്‍കേണ്ട ആള്‍ തന്നെ ക്രൂര കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഫാ. തോമസ് എം കോട്ടൂര്‍ ക്യാന്‍സര്‍ രോഗിയാണെന്നും ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. മൂന്നാം പ്രതി സെഫിക്ക് ജീവിത ശൈലി രോഗങ്ങളുണ്ടെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. ഇതെല്ലാം കേട്ട ശേഷമാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്.

അഭയ കൊല്ലപ്പെട്ട് 28 വര്‍ഷത്തിന് ശേഷമാണ് സുപ്രധാന കേസിന്റെ വിധി. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വ കേസായി കോടതി കേസ് പരിഗണിക്കാത്തതിനാലാണ് വധശിക്ഷയില്‍ നിന്ന് ഒഴിവായത്.

കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസി സിസ്റ്റര്‍ അഭയ എന്ന ബീന തോമസ് 1992 മാര്‍ച്ച് 27നാണ് കൊല്ലപ്പെടുന്നത്. കേസിലെ ഒന്നാം പ്രതിയായ കോട്ടയം ബി സി എം കോളജിലെ അഭയയുടെ അധ്യാപകനായിരുന്ന ഫാദര്‍ തോമസ് എം കോട്ടൂരും, മൂന്നാം പ്രതിയായ പയസ് ടെന്‍ത് കോണ്‍വെന്റ് ഹോസ്റ്റലിലെ താത്ക്കാലിക ചുമതലക്കാരി സിസ്റ്റര്‍ സെഫിയുമാണ് കേസില്‍ വിചാരണ നേരിട്ടത്. രണ്ടാം പ്രതി സ്ഥാനത്തുണ്ടായിരുന്ന ഫാദര്‍ ജോസ് പുതൃക്കയിലിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു.

പയസ് ടെന്‍ത് കോണ്‍വെന്റ് ഹോസ്റ്റലില്‍ പ്രതികള്‍ തമ്മിലുള്ള ലൈംഗിക ബന്ധം അഭയ കാണാനിടയായത് കൊലപാതകത്തിന് കാരണമായെന്നാണ് സി ബി ഐ കുറ്റപത്രം. കൊലപാതകം, ഹോസ്റ്റലിലേക്ക് അതിക്രമിച്ച് കയറി കൊലപ്പെടുത്തല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ സി ബി ഐ ചുമത്തിയിരിക്കുന്നത്. ഒരു വര്‍ഷവും മൂന്നര മാസവും നീണ്ട വിചാരണ ഇക്കഴിഞ്ഞ ഡിസംബര്‍ പത്തിനാണ് പൂര്‍ത്തിയായത്. 49 സാക്ഷികളെ വിസ്തരിച്ചതില്‍ പ്രോസിക്യൂഷന്‍ സാക്ഷികളടക്കം എട്ട് പേര്‍ കൂറ് മാറി.

Post a Comment

Previous Post Next Post