പട്ടാപ്പകല്‍ വീട്ടമ്മയെ വെട്ടിക്കൊന്ന്‌ പ്രതി പോലീസില്‍ കീഴടങ്ങി

പിറവം: പണമിടപാടിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി പ്രതി പോലീസില്‍ കീഴടങ്ങി. പിറവം പോലീസ്‌ സ്‌റ്റേഷന്‌ സമീപം താമസിക്കുന്ന വട്ടപ്പറമ്പില്‍ പരേതനായ കൃഷ്‌ണന്‍കുട്ടിയുടെ ഭാര്യ കെ.പി. ശ്യാമളകുമാരി(53)യാണ്‌ വെട്ടേറ്റ്‌ മരിച്ചത്‌. ഇവരുടെ സുഹൃത്ത്‌ കോഴിക്കോട്‌ സ്വദേശിയും കക്കാട്‌ വാടകയ്‌ക്ക്‌ താമസിച്ചിരുന്ന പാറേക്കരയില്‍ ശിവരാജന്‍ (56)സംഭവശേഷം പിറവം പോലീസ്‌ സ്‌റ്റേഷനില്‍ കീഴടങ്ങി.
കൃത്യം നടത്തിയ ശിവരാജനുമായി ഇവര്‍ക്ക്‌ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നും ഇതിനെ ചൊല്ലിയുള്ള തര്‍ക്കമാണ്‌ കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ്‌ പറഞ്ഞു. വിവാഹിതനും രണ്ടുമക്കളുടെ പിതാവുമാണ്‌ പ്രതി. പത്ത്‌ വര്‍ഷമായി ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നാണ്‌ പോലീസ്‌ നല്‍കുന്ന സൂചന. കൊലപാതകത്തിനുശേഷം ശ്യാമളയുടെ ഫോണില്‍നിന്നും അവരുടെ മൂത്തമകളെ പ്രതി വിവരം അറിയിച്ചിരുന്നു. സംഭവം അറിഞ്ഞ്‌ മകന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്‌ഥലത്ത്‌ എത്തിയെങ്കിലും ഇതിനകം മരണം സംഭവിച്ചിരുന്നു.
ഇന്നലെ ഉച്ചയ്‌ക്ക്‌ ഒന്നോടെയായിരുന്നു നാടിനെ നടുക്കിയ അരുംകൊല. മുറിക്കുള്ളില്‍ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുണ്ട്‌. തര്‍ക്കത്തിനും കൈയാങ്കളിക്കും ഒടുവില്‍ ശ്യാമളകുമാരി പുറത്തേക്ക്‌ ഓടിയെങ്കിലും പിന്തുടര്‍ന്ന്‌ ശിവരാജന്‍ വെട്ടികൊല്ലുകയായിരുന്നു. വീടിന്‌ പുറകിലുള്ള മുറ്റത്താണ്‌ വെട്ടേറ്റ്‌ മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്‌. ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ശിവരാജന്‍ എറണാകുളത്ത്‌ സ്വകാര്യ സ്‌ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.
പ്രതി പോലീസില്‍ കീഴടങ്ങിയതിനു പിന്നാലെ മൂവാറ്റുപുഴ ഡിവൈ.എസ്‌.പി. മുഹമ്മദ്‌ റിയാസ്‌, പിറവം സി.ഐ. ഇ.എസ്‌. സാംസണ്‍, എസ്‌.ഐ. മാരായ കെ.എസ്‌. ബിനു, കെ.വി. ദിനേശന്‍, എ.എന്‍. സാജു എന്നിവരുടെ നേതൃത്വത്തില്‍ പോലീസ്‌ സംഘം സ്‌ഥലത്ത്‌ എത്തി.
വിരലടയാള വിദഗ്‌ധന്‍ പി.എല്‍. അഭിലാഷ്‌, ഫോറന്‍സിക്‌ വിദഗ്‌ധയായ അനു ഫിലിപ്പ്‌ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇന്‍ക്വസ്‌റ്റ്‌ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോവിഡ്‌ പരിശോധനക്കായി കളമശേരി മെഡിക്കല്‍ കോളജിലേക്ക്‌ മാറ്റി. മക്കള്‍: ധന്യ, അശ്വിന്‍. മരുമകന്‍: സന്തോഷ്‌.

Post a Comment

Previous Post Next Post