ഇന്ത്യ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി യുഎഇ. ഈ മാസം 23 മുതലാണ് പ്രവേശനാനുമതി. യുഎഇ അംഗീകരിച്ച വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചവർക്കായിരിക്കും പ്രവേശനം അനുവദിക്കുക. യാത്രാ പുറപ്പെടുന്നതിന് 48 മണിക്കൂറിനകമുള്ള നെഗറ്റീവ് പിസിആര്‍ പരിശോധനാ ഫലം ഹാജരാക്കണം.
ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർ ദുബായിലേക്ക് പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് റാപിഡ് പിസിആർ ടെസ്റ്റിന് വിധേയമാകണം.ദുബൈയിൽ ഇറങ്ങുമ്പോഴും പിസിആർ പരിശോധനയ്ക്ക് വിധേയമാകണം.കൂടാതെ, എത്തിച്ചേർന്നതിന് ശേഷം ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർ അവരുടെ പിസിആർ പരിശോധന ഫലം ലഭിക്കുന്നതുവരെ ക്വാറന്റീനിൽ കഴിയണം.
നേരത്തേ കുവൈത്തും വിദേശികൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കിയിരുന്നു. ഓഗസ്റ്റ് ഒന്ന് മുതലാണ് പ്രവേശനത്തിന് അനുമതി. വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ വിദേശികള്‍ക്കാണ് പ്രവേശനം അനുവദിക്കുക.മോഡേണ, ഓക്സഫ്പർഡ് ആസ്ട്ര സെനക, ഫൈസർ ബയോൺടെക് ജോൺസൺ എന്നീ വാക്സിനുകൾ എടുത്തവർക്കുമാണ് നിലവിൽ പ്രവേശനം അനുവദിക്കുക. ജോൺസൺ ആന്റ് ജോൺസൺ ഒഴികെ മറ്റെല്ലാ വാക്സിനുകളുടേയും രണ്ട് ഡോസുകൾ പൂർത്തിയാക്കിയിരിക്കണം
ഇന്ത്യയില്‍ നിന്നുള്ള താമസ വിസക്കാര്‍ക്ക് ദുബൈയിലേക്ക് യാത്ര ചെയ്യാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ആറ് നിബന്ധനകള്‍ ഇവയാണ്.
- യുഎഇ അംഗീകരിച്ച കൊവിഡ് വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചിരിക്കണം. നിലവില്‍ സിനോഫാം, ഫൈസര്‍ - ബയോഎന്‍ടെക്, സ്‍പുട്‍നിക്, ആസ്‍ട്രസെനിക എന്നിവയാണ് യുഎഇ അംഗീകരിച്ച വാക്സിനുകള്‍.
- യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനകമുള്ള നെഗറ്റീവ് പി.സി.ആര്‍ പരിശോധനാ ഫലം ഹാജരാക്കണം. ഇതില്‍ യുഎഇ സ്വദേശികള്‍ക്ക് ഇളവുണ്ട്.
- ക്യു.ആര്‍ കോഡ് ഉള്‍പ്പെടുത്തിയിട്ടുള്ള പരിശോധനാ ഫലങ്ങള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ.
- യാത്ര പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് എല്ലാ യാത്രക്കാരും റാപ്പിഡ് പി.സി.ആര്‍ പരിശോധന നടത്തണം.
- ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തിയ ശേഷം യാത്രക്കാര്‍ വീണ്ടും പി.സി.ആര്‍ പരിശോധനക്ക് വിധേയമാവണം.
- പി.സി.ആര്‍ പരിശോധനയുടെ ഫലം വരുന്നത് വരെ ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണം. 24 മണിക്കൂറിനകം പരിശോധനാ ഫലം ലഭ്യമാകുമെന്നാണ് കരുതുന്നത്. യുഎഇ സ്വദേശികള്‍ക്കും നയതന്ത്ര പ്രതിനിധികള്‍ക്കും ഈ നിബന്ധനയിലും ഇളവുണ്ട്.
Post a Comment