കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്ന കണ്ണൂര്‍ സംഘത്തിലെ പ്രധാനി അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന അര്‍ജുന്‍ ആയങ്കി ഇന്ന് രാവിലെ 10.45ഓടെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ എത്തി കീഴടങ്ങിയിരുന്നു. തുടർന്ന് 9 മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
രണ്ട് അഭിഭാഷകര്‍ക്കൊപ്പമാണ് അര്‍ജുന്‍ എത്തിയത്. ഒളിവിലുള്ള അര്‍ജുനായി ഏതാനും ദിവസങ്ങളിലായി കസ്റ്റംസ് തിരിച്ചില്‍ നടത്തുകയായിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കണ്ണൂരിലുള്ള അര്‍ജുന്റെ വീടിന് മുമ്പില്‍ നോട്ടീസ് പതിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അപ്രതീക്ഷിതമായി അര്‍ജുന്‍ ഇന്ന് കസ്റ്റംസ് ഓഫീസിലെത്തിയത്.
രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ട് പിടിയിലായവര്‍ നല്‍കിയ മൊഴിയിലാണ് അര്‍ജുന്‍ ആയങ്കിയുടെ സ്വര്‍ണക്കടത്ത് ബന്ധം പുറത്തായത്. കരിപ്പൂര്‍ വഴി കടത്തുന്ന സ്വര്‍ണം പൊട്ടിക്കുന്ന (തട്ടുന്ന) സംഘം അര്‍ജുന്റെ കീഴില്‍ പ്രവര്‍ത്തിച്ചതായാണ് റിപ്പോര്‍ട്ട്. രാമനാട്ടുകര അപകടമുണ്ടായപ്പോള്‍ അര്‍ജുനും സംഘവും സ്വര്‍ണം പൊട്ടിക്കാന്‍ കരിപ്പൂരിലെത്തിയതായും ഇവരെ നേരിടാന്‍ ചെര്‍പ്പുളശ്ശേരിയില്‍ നിന്നെത്തിയ സംഘാണ് അപകടത്തില്‍പ്പെട്ടതെന്നുമാണ് റിപ്പോര്‍ട്ട്. 20ഓളം തവണ അര്‍ജുന്റെ നേതൃത്വത്തില്‍ സ്വര്‍ണം പൊട്ടിച്ചതായി കസ്റ്റംസിന് മൊഴി ലഭിച്ചിരുന്നു.
സൈബര്‍ ഇടങ്ങളില്‍ സി പി എമ്മിനായി അര്‍ജുന്‍ ആയങ്കി നടത്തിയ ഇടപെടല്‍ അദ്ദേഹത്തിന് പാര്‍ട്ടി ബന്ധമുണ്ടെന്ന ആരോപണം ശക്തിപ്പെടുത്തുകയായിരുന്നു. കൂടാതെ ശുഐബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ സുഹൃത്താണ് അര്‍ജുന്‍ എന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. എന്നാല്‍ അര്‍ജുന്റെ പാര്‍ട്ടി ബന്ധം സി പി എം നിഷേധിച്ചിരുന്നു. നേരത്തെ ഡി വൈ എഫ് ഐയിലുണ്ടായിരുന്ന അര്‍ജുനെ 2018ല്‍ പുറത്താക്കിയതായി നേതൃത്വം അറിയിച്ചിരുന്നു.
Post a Comment