ഡോക്ടര്‍ക്കെതിരായ കയ്യേറ്റം; പഞ്ചായത്ത് പ്രസിഡണ്ട് അറസ്റ്റില്‍; 7 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ്


ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീകുമാറിനെ അറസ്റ്റ് ചെയ്തു. ഡോക്ടറുടെ പരാതിയിലാണ് അറസ്റ്റ്. ഇതിന് പുറമേ ഏഴുപേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. എസ് ശ്രീകുമാറിനെ കൂടാതെ ഡിസിസി ജനറല്‍ സെക്രട്ടറി കാഞ്ഞിരംവിള അജയകുമാര്‍, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിതിന്‍ കല്ലട എന്നിവര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെയാണ് കേസെടുത്തത്. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ ഒപി ബഹിഷ്‌കരിച്ച് ആശുപത്രി ജീവനക്കാരുടെ സമരം തുടരുകയാണ്.
ഡോക്ടറെ കയ്യേറ്റം ചെയ്തതിന് പിന്നാലെ വനിതാ സുപ്രണ്ടിനെ ഡിസിസി ജനറല്‍ സെക്രട്ടറി കാഞ്ഞിരവിള അജയകുമാര്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. പ്രശ്‌നത്തില്‍ ഡോക്ടറെ പുറത്ത് വെച്ച് കണ്ടോളാം, അവിടെ വെച്ച് നേരിടുമെന്നാണ് അജയ്കുമാര്‍ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ ഡോക്ടറെ കയ്യേറ്റം ചെയ്തതായി പൊലീസില്‍ പരാതി നല്‍കിയത്. മരണം ഉറപ്പാക്കാന്‍ ഡോക്ടര്‍ ആശുപത്രിക്ക് പുറത്തേക്ക് എത്താത്തതിന്റെ പേരിലുള്ള തര്‍ക്കാണ് കയ്യേറ്റത്തില്‍ കലാശിച്ചതെന്നാണ് വിവരം. പരിക്കേറ്റ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗണേശ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയ തേടി. അതേസമയം, ആരോപണം നിഷേധിക്കുകയാണ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍. ഡോക്ടര്‍ തങ്ങളെ കയ്യേറ്റം ചെയ്തെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു. എന്നാല്‍ ഡോക്ടര്‍ക്ക് എതിരായ കയ്യേറ്റത്തില്‍ പ്രതിഷേധിച്ച് കെജിഎംഒഎ രംഗത്ത് എത്തി. താലൂക്ക് ആശുപത്രിയിലെ ഒപി ഡ്യൂട്ടി ബഹിഷ്‌കരിച്ചാണ് ഡോക്ടര്‍മാരുടെ പ്രതിഷേധം.

Post a Comment

Previous Post Next Post