700ലധികം ജീവനുകള്‍ പൊലിഞ്ഞു; പല വേട്ടയാടല്‍; സ്വതന്ത്ര ഇന്ത്യ കണ്ട കൂറ്റന്‍ സമരം






സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കർഷക സമരമാണ് വിജയത്തിലേക്ക് എത്തുന്നത്. സമരത്തെ നേരിടാൻ എല്ലാ സംവിധാനങ്ങളും സർക്കാർ ഉപയോഗിച്ചു. ഖലിസ്ഥാൻ തീവ്രവാദം മുതൽ രാജ്യാന്തര ഗൂഢാലോചനവരെ  ആരോപിച്ച് വേട്ടയാടിയപ്പോഴും,  കൊടും തണുപ്പിലും ചൂടിലും 700ലധികം കർഷകർ മരിച്ച് വീണപ്പോഴും ലക്ഷ്യത്തിൽ നിന്ന് പിന്മാറാതെ ഉറച്ചു നിൽക്കാൻ സമരക്കാർക്ക് കഴിഞ്ഞു. പ്രതിപക്ഷ പാർട്ടി നേതാക്കളെ സമര വേദിയിൽ നിന്നും മാറ്റി നിർത്തി രാഷ്ടീയ പ്രേരിതം എന്ന ആരോപണത്തെ മുളയിലേ നുള്ളിക്കളയാനും സമരക്കാർക്കായി.



ഒരു സമരം ഏതാനും ദിവസങ്ങൾ നീണ്ടാൽ പോലും പുറത്തേക്കുള്ള വഴി തേടാൻ തുടങ്ങുന്ന രാഷ്ടീയ സമരങ്ങളുടെ കാലത്ത് കാർഷിക നിയമങ്ങൾക്ക് എതിരായ സമരം സ്വതന്ത്ര ഇന്ത്യയ്ക്ക് നൽകിയത് പുതിയ പാഠവും അനുഭവവും ആണ്. നരേന്ദ്രമോദി കേന്ദ്രം ഭരിക്കാൻ തുടങ്ങിയ ശേഷം നിർവധി സമരങ്ങൾക്ക് രാജ്യം സാക്ഷിയായി. രോഹിത് വേമുല  മുതൽ പൗരത്വ നിയമങ്ങൾക്ക് എതിരായ സമരങ്ങൾ വരെ സർക്കാർ നേരിട്ടത് പ്രത്യേക രീതിയിൽ ആയിരുന്നു. അതെ രീതി കർഷക സമരക്കാർക്ക് മേൽ പയറ്റിയപ്പോൾ, ഫലം സമ്പൂർണ്ണ പരാജയം. വൻകിട ഭൂഉടമകളായ കർഷകരുടെ സമരം എന്നായിരുന്നു സമരത്തെ സർക്കാർ ആദ്യം വിശേഷിപ്പിച്ചത്.



ആയിരക്കണക്കിന് ചെറുകിട കർഷകരെയും കർഷക തൊഴിലാളികളെയും അണിനിരത്തി ആ വാദത്തെ തകർത്തു. സമരത്തിന് പിന്നിൽ ഖലിസ്ഥാൻ തീവ്ര വാദികളാണെന്ന ആരോപണം തുടക്കം മുതൽ ബിജെപി, സംഘ് പരിവാർ അനുഭാവികൾ പ്രചരിപ്പിച്ചു. റിപബ്ലിക് ദിനത്തിൽ ട്രാക്ടർ പരേഡിൽ ഉണ്ടായ അക്രമങ്ങളും ചെങ്കോട്ട ആക്രമണവും ഉയർത്തി കേന്ദ്ര സർക്കാരിലേ ഉന്നതർ തന്നെ ഇത് ഏറ്റെടുത്തു. എന്നാൽ അക്രമത്തെ തള്ളിപ്പറഞ്ഞും അക്രമത്തിന് നേതൃത്വം നൽകിയവരുടെ ബിജെപി ബന്ധം ഉയർത്തിയും ഇതിനെ നേരിട്ടു. പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യൂൺ ബർഗ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ടൂൾകിറ്റ് ഉയർത്തി രാജ്യന്തര ഗൂഢാലോചന ആരോപിച്ചു. ഏതാനും ആക്ടിവിസ്റ്റ്കളെ രാജ്യദ്രോഹം ചുമത്തി അറസ്റ്റ് ചെയ്തു. പക്ഷെ ഒരു തെളിവും ഹാജരാക്കാൻ ഇല്ലായിരുന്നു. തുടക്കം മുതൽ രാഷ്ടീയം അജൻഡയിൽ ഇല്ല എന്നതായിരുന്നു സമരക്കാരുടെ നിലപാട്.


ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ സ്പോൺസർഷിപ്പിൽ അല്ല സമരം എന്ന് വ്യക്തമക്കാൻ ആയിരുന്നു പ്രതിപക്ഷ പാർട്ടി നേതാക്കളെ മാറ്റി നിർത്തിയത്. എന്നാല്‍ ബിജെപിക്കെതിരായ രാഷ്ട്രീയ പ്രചരണത്തിൽ നിന്ന് ഒഴിഞ്ഞ് നിൽക്കില്ലെന്ന് വ്യക്തമാക്കാൻ സമരക്കാർക്ക് കഴിഞ്ഞു. അതിന്റെ ഫലം ഉത്തർപ്രദേശിൽ ഉൾപ്പെടെ കണ്ടുതുടങ്ങിയതിന്റെ ഫലം കൂടിയാണ് നിയമങ്ങൾ പിൻവലിക്കാൻ ഉള്ള അപ്രതീക്ഷിത തീരുമാനം. 



Post a Comment

Previous Post Next Post