'അന്ന് അദ്ദേഹം പറഞ്ഞു 79 കഴിഞ്ഞേ മരിക്കൂ, ചരമ വാർത്ത കണ്ട് ഞെട്ടി'; ലാൽജോസ്






ഗാനരചയിതാവ് ബിച്ചു തിരുമലയുടെ അപ്രതീക്ഷിത വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സംവിധായകൻ ലാൽ ജോസ്. ഇരുപത്തിയഞ്ചു വർഷങ്ങൾക്കു മുൻപു നടന്ന ഒരു സ്വകാര്യസംഭാഷണത്തെക്കുറിച്ച് ഓർമക്കുറിപ്പിൽ അദ്ദേഹം പറഞ്ഞു വയ്ക്കുന്നു. ‘മഴയെത്തും മുൻപേ’ എന്ന ചിത്രത്തിന്റെ ജോലികൾ പുരോഗമിക്കുന്നതിനിടെ ആയുസിനെക്കുറിച്ച് ബിച്ചു തിരുമല പറഞ്ഞ വാക്കുകളാണ് അദ്ദേഹം വെളിപ്പെടുത്തിയത്. എഴുപത്തിയൊൻപത് വയസ്സ് പിന്നിട്ട ശേഷമേ താൻ മരിക്കൂ എന്ന് ബിച്ചു അന്ന് പറഞ്ഞതായി ലാൽ ജോസ് ഓർമിക്കുന്നു.

 


‘കാൽ നൂറ്റാണ്ട് മുമ്പ്, മഴയെത്തുംമുൻപേ യുടെ പാട്ട് ജോലികൾക്കിടയിലെ ഒരു സായാഹ്ന വർത്തമാനത്തിടെ കവി എന്നോടൊരു സ്വകാര്യം പറഞ്ഞു. ആയുർ ഭയം തീരെയില്ല, എഴുപത്തിയൊമ്പത് വയസ്സ് പിന്നിട്ട ശേഷമായിരിക്കും വിയോഗം. ഇന്ന് അദ്ദേഹത്തിന്റെ ചരമ വാർത്ത കണ്ടപ്പോൾ വാർത്തയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രായത്തിലേക്ക് നോക്കി ഞാൻ ഞെട്ടി. നല്ല കവികൾ ഋഷിതുല്യമായ പ്രവചന ശേഷിയുള്ളവരെന്ന ആപ്തവാക്യം വീണ്ടും ഓർക്കുന്നു. സരസ്വതീ വരം തുളുമ്പിയ ആ അക്ഷരശ്രീക്ക് മുന്നിൽ പ്രണമിക്കുന്നു. ആദരാഞ്ജലികൾ’, ലാൽ ജോസ് കുറിച്ചു. 




സ്വന്തം ആയുസിനെക്കുറിച്ച് അന്ന് ബിച്ചു തിരുമല പ്രവചിച്ചതു സത്യമായി. എൺപതാം വയസ്സിലാണ് അദ്ദേഹം വിടവാങ്ങുന്നത്. പാട്ടെഴുത്തിലെ മാന്ത്രികന്റെ അപ്രതീക്ഷിത വിയോഗം സംഗീതരംഗത്തിനു കണ്ണീരോര്‍മയാകുന്നു. ഇന്നു പുലർച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ബിച്ചു തിരുമലയുടെ അന്ത്യം. 

Post a Comment

Previous Post Next Post