റെയിലില്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍
ദേശീയപാത വികസനത്തിന് ഭൂമി വിട്ടുനൽകാൻ എതിർത്തവരെ കാര്യങ്ങൾ ബോധ്യപെടുത്താന്‍ കഴിഞ്ഞു. കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ധാരണ മാറി. പൊതുവിദ്യാലയങ്ങളുടെ പുരോഗതി ഇതിന് ഉദാഹരണമാണ്. ആരോഗ്യ മേഖലയിലും മാറ്റങ്ങളുണ്ടായി. പശ്ചാത്തല സൗകര്യം മെച്ചപ്പെട്ടില്ലെങ്കില്‍ നാടിന്‍റെ പൊതുവികസനത്തെ ബാധിക്കും.
നാടിന് ആവശ്യമുള്ള പദ്ധതികൾ ആരെങ്കിലും എതിർക്കുമെന്ന് കരുതി ഉപേക്ഷിക്കില്ല. എതിർപ്പിന്‍റെ മുന്നിൽ വഴങ്ങി കൊടുക്കലല്ല സർക്കാരിന്‍റെ ധർമം. നടക്കില്ലെന്ന് കരുതി ഉപേക്ഷിച്ച കേരളത്തിലെ ഗെയിൽ പദ്ധതി പൂർത്തിയാകാൻ നടപടി സ്വീകരിക്കാനായി. വലിയ എതിർപ്പ് ഉയർന്ന ആ വിഷയത്തിൽ ഇപ്പോൾ ആർക്കും പരാതിയില്ല. ഇതാണ് നാടിന്‍റെ അനുഭവം.സാമ്പത്തിക ശേഷി കുറവുള്ള സംസ്ഥാനമാണ് കേരളം. ബജറ്റ് വിഹിതം കൊണ്ട് വലിയ പദ്ധതി നടപ്പാക്കാനാകില്ല. കിഫ്‌ബി 62000 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നു.
കെ റെയിൽ മാത്രമല്ല സർക്കാർ മുന്നോട്ടു വെക്കുന്ന പദ്ധതി. മറ്റുപദ്ധതികളുമുണ്ട്, കെ റെയിൽ ആണ് പ്രധാനപ്പെട്ടത്. സിൽവർ ലൈനുമായി ബന്ധപെട്ട് നിയമസഭയിൽ ചർച്ച ഉണ്ടായില്ലെന്ന് മാധ്യമങ്ങൾ പറയുന്നു, പക്ഷെ ആദ്യം ചർച്ച ചെയ്തത് എംഎൽഎമാരുമായിട്ടാണ്. പ്രധാനപ്പെട്ട കക്ഷി നേതാക്കൾ ഈ വിഷയം ഉന്നയിച്ചിട്ടുണ്ട്, അടിയന്തിര പ്രമേയ അവതരണ അനുമതി തേടിയതാണ്. പല ഘട്ടങ്ങളിലും മറുപടി സർക്കാർ പറഞ്ഞിട്ടുണ്ട് ഒന്നും മറച്ചു വെച്ചിട്ടില്ല. എല്ലാം കഴിഞ്ഞ നിയമസഭാ കാലയളവിൽ നടന്ന കാര്യങ്ങളാണ്. ഇങ്ങനെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
പദ്ധതി നാടിനു ആവശ്യമാണ് നാടിന്റെ വികസനത്തിൽ താത്പര്യമുള്ള എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ഇപ്പോൾ ഇല്ലെങ്കിൽ എപ്പോൾ എന്ന് കൂടി ആലോചിക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി പൊളിച്ചു മാറ്റുന്ന കെട്ടിടങ്ങളുടെ എണ്ണം കുറക്കാനാകുമോ എന്ന് പരിശോധിക്കുന്നുണ്ടെന്നും അറിയിച്ചു.
നഷ്ടപരിഹാരത്തിന് 13265 കൊടി രൂപയാണ് വേണ്ടി വരിക. സാമൂഹ്യ ആഘാത പഠനത്തിന് അതിർത്തികളിൽ കല്ലിടണം, ആ നടപടി പുരോഗമിക്കുന്നു. സാമൂഹ്യ ആഘാതം പരമാവധി കുറയ്ക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പദ്ധതി പരിസ്ഥിതി ദോഷമുണ്ടാക്കില്ലെന്നും പ്രകൃതിയെ മറന്ന് ഒരു വികസനവും നടപ്പാകില്ലെന്നും മുഖ്യമന്ത്രി കൊച്ചിയിലെ ചർച്ചയിൽ പറഞ്ഞു.
അതേസമയം കെ റെയില്‍ പദ്ധതിയില്‍ പ്രതിഷേധം കടുപ്പിച്ച് യുഡിഎഫ്. പ്രതിഷേധവുമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊച്ചിയില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി ഉയര്‍ത്തി. നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി.കെ റെയിലുമായി ബന്ധപ്പെട്ട സംശയ ദൂരീകരണത്തിനായി വിളിച്ചു ചേര്‍ത്ത പൗരപ്രമുഖരുടെ യോഗത്തില്‍ മുഖ്യമന്ത്രി സംസാരിക്കവെയാണ്, കൊച്ചിയില്‍ പ്രതിഷേധ പ്രകടനവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയത്
Post a Comment