കുട്ടികളെ കാട്ടി അമ്മപ്പുലിയെ കൂട്ടിലാക്കാമെന്നാണു മനുഷ്യൻ കരുതിയത്. അമ്മ കൂടിനടുത്തു വന്നു, അകത്തു പെട്ടിയിൽ വച്ച കുഞ്ഞുങ്ങളെ കണ്ടു; കൂട്ടിൽ കയറാതെ കൈ നീട്ടി ഒന്നിനെയെടുത്തു വീണ്ടും കാടിന്റെ മറവിലേക്കു മടങ്ങി.ധോണി ഉമ്മിനി പപ്പാടിയിൽ ആൾത്താമസമില്ലാത്ത വീട്ടിൽ പ്രസവിച്ച പുലിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കുഞ്ഞുങ്ങളെത്തേടി അമ്മപ്പുലി വരുമെന്ന പ്രതീക്ഷയിലാണു പ്രത്യേകം തയാറാക്കിയ കൂട്ടിൽ കടലാസു പെട്ടിയിലാക്കി കുഞ്ഞുങ്ങളെ വച്ചത്. എന്നാൽ, ആ ബുദ്ധി മറികടന്നു പുലി ഒരു കുഞ്ഞുമായി മടങ്ങിയതോടെ നാട്ടുകാർക്കു പേടി കൂടി. തുടർച്ചയായി രാത്രി പുലി പ്രദേശത്ത് എത്തുന്നുണ്ടെന്നാണു വനം വകുപ്പിന്റെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നു മനസ്സിലായത്.ഞായറാഴ്ച രാത്രി വച്ച കൂട്ടിൽ പുലി കയറാതെ പോയതോടെയാണു തിങ്കളാഴ്ച രാത്രി മണ്ണാർക്കാട്ടു നിന്നു വലിയ കൂടു കൊണ്ടുവന്നു വച്ചത്. മറ്റു മൃഗങ്ങളിൽ നിന്നു ഭീഷണി ഉണ്ടാകില്ലെന്ന് ഉറപ്പാക്കിയ ശേഷമാണു കുഞ്ഞുങ്ങളെ കൂട്ടിലാക്കിയത്. പുലി എത്തിയാൽ കാണാൻ ക്യാമറയും വച്ചിരുന്നു.
പുലി അകത്തേക്കു കയറിയാൽ കൂട് അടയുന്ന വിധമായിരുന്നു ക്രമീകരണം.കൂടിനു പ്രശ്നമൊന്നുമില്ലെന്നും എന്താണു സംഭവിച്ചതെന്നു പരിശോധിക്കുമെന്നും വനം അധികൃതർ പറഞ്ഞു. ക്യാമറയിലെ ദൃശ്യങ്ങൾ അധികൃതർ പങ്കുവച്ചിട്ടില്ല. അവശേഷിക്കുന്ന പുലിക്കുഞ്ഞിനെ ഇന്നലെ രാത്രി കൂട്ടിലാക്കി വീണ്ടും കാത്തിരിക്കുകയാണു വനം ഉദ്യോഗസ്ഥർ.
Post a Comment