രാമക്ഷേത്രത്തിന്റെ പേരിൽ കടകൾ പൊളിക്കുന്നു; വെല്ലുവിളിയായി അയോധ്യ തിരഞ്ഞെടുപ്പ്







ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന പ്രചാരണ വിഷയങ്ങളിലൊന്നാണ് അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം. എന്നാല്‍ ക്ഷേത്ര നിര്‍മാണത്തിന്‍റെ ഭാഗമായുള്ള റോഡ് വികസനത്തിനായി കടകള്‍ പൊളിച്ച് നീക്കുന്നതാണ് അയോധ്യയിലെ വോട്ടര്‍മാര്‍ക്കിടയിലെ മുഖ്യ വിഷയങ്ങിലൊന്ന്. കടകള്‍ പൊളിക്കുന്നതിനെതിരെ ഒരു വിഭാഗം വ്യാപാരികള്‍ രംഗത്തെത്തിയതോടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ ഏറ്റവും വലിയ പരീക്ഷണ ഭൂമിയില്‍ കനത്ത വെല്ലുവിളിയാണ് ബിജെപി ഇത്തവണ നേരിടുന്നത്. 





അയോധ്യയില്‍ നിര്‍മിക്കുന്ന രാമ ജന്മഭൂമി ക്ഷേത്രത്തിലേക്കുള്ള ഈ വഴിയുടെ ഇരുവശത്തും നൂറിലധികം കടകളുണ്ട്. ക്ഷേത്രം പണിയാന്‍ സുപ്രീംകോടതി അനുമതി നല്‍കിയതിന് ശേഷം ഇവിടെയെത്തുന്ന ഭക്തരുടെ തിരക്ക് കൂടി. 
കോവിഡ് പ്രതിസസന്ധിക്ക് ശേഷം വ്യാപാരികള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കുന്ന സമയത്താണ് റോഡ് വികസനത്തിന് കടകള്‍ പൊളിച്ച് നീക്കുമെന്ന അറിയിപ്പെത്തുന്നത്. ഇതിനെതിരെ കടുത്ത രോഷത്തിലാണ് ഒരു വിഭാഗം വ്യാപാരികള്‍. കടകള്‍ പൊളിക്കുന്നത് വ്യക്തിപരമായി നഷ്ടമുണ്ടാക്കുമെങ്കിലും ഭഗവാന്‍ രാമനുവേണ്ടി അത് സഹിക്കാന്‍ തയ്യാറാണെന്ന് ചില വ്യാപാരികള്‍ പറയുന്നു.





എണ്‍പതുകളുടെ അവസാനം രാമജന്മഭൂമി മൂവ്മെന്‍റ് ആരംഭിച്ചതുമുതല്‍ അയോധ്യ ബിജെപിയുടെ ശക്തി കേന്ദ്രമാണ്. വ്യാപാരികളുടെ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ സിറ്റിങ് എം.എല്‍.എ വേദ് പ്രകാശ് ഗുപ്തയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല. ബ്രാഹ്മണ്‍ വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലത്തില്‍ തേജ് നാരായണ്‍ പാണ്ഡെയെന്ന ബ്രാഹ്മണ്‍ സ്ഥാനാര്‍ത്ഥിയെയാണ് എസ്.പി മത്സരിപ്പിക്കുന്നത്. എഴുപതിനായിരത്തോളം വരുന്ന യാദവ്–മുസ്‌ലിം വോട്ടുകള്‍ കൂടി ചേരുമ്പോള്‍ ജാതി സമാവാക്യത്തിലും എസ്.പി ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

Post a Comment

Previous Post Next Post