പാലക്കാട് പിരായിരി കണ്ണുകോട്ട്കാവ് തപാൽ ഓഫീസിൽ ആയിരക്കണക്കിന് കത്തുകള്‍ കെട്ടിക്കിടന്ന് നശിക്കുന്നു. ഉദ്യോഗാര്‍ഥികളുടെ ജോലി അറിയിപ്പും ആധാര്‍ കാര്‍ഡും ഉള്‍പ്പെടെയുള്ള രേഖകള്‍ വിതരണം ചെയ്തിട്ടില്ലെന്നാണ് പരാതി. പലരും ദിവസേന പോസ്റ്റ് ഓഫിസിലെത്തി വിവരം തിരക്കേണ്ട സ്ഥിതിയാണ്. ആറ് മാസം മുന്‍പ് വരെ എത്തിയ കത്തുകൾ ഇതുവരെയും യഥാർഥ ആളുകളുടെ കൈകളിലേക്കെത്തിയിട്ടില്ല. ആധാർ കാർഡുകൾ, പെൻഷൻ കാർഡുകൾ, പി.എസ്.സിയുടെ അറിയിപ്പ്, ലൈസൻസ് തുടങ്ങിയവയാണ് കെട്ടിക്കിടക്കുന്നതിലേറെയും. കത്ത് വിതരണം വൈകുന്നതില്‍ നാട്ടുകാര്‍ പരാതി അറിയിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല.
തപാല്‍ വിതരണം വൈകുന്നതിനാല്‍ പലരുടെയും തൊഴില്‍ സാധ്യത പോലും നഷ്ടപ്പെട്ടത് അംഗീകരിക്കാനാവില്ലെന്ന് പഞ്ചായത്ത് ഭരണസമിതി. ഏറ്റവും ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കേണ്ടവര്‍ അലംഭാവം തുടരുന്നത് കടുത്ത വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. നിലപാട് തുടര്‍ന്നാല്‍ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്നാണ് ജനപ്രതിനിധികളുടെയും മുന്നറിയിപ്പ്.
Post a Comment