കവർച്ച നടത്തിയ വേളയിൽ ധരിച്ചിരുന്ന യൂണിഫോം ആണു പെൺകുട്ടിയെ കുടുക്കിയത്. തീരദേശത്തെ ഒരു സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം യൂണിഫോം ആണിതെന്നു പൊലീസ് തിരിച്ചറിഞ്ഞതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമായി. ബ്യൂട്ടി പാർലറിൽ നിന്നും സമീപത്തെ മൊബൈൽ ഷോപ്പിൽ നിന്നും മുഖം വ്യക്തമാകുന്ന ചിത്രങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. ഇതും ആളെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചു. മിനിയാന്നു രാവിലെ പല്ലുവേദന എന്ന പേരിലാണ് ഈ പെൺകുട്ടി സ്കൂളിൽ നിന്നും പുറത്തിറങ്ങുന്നത്.
അവിടെ നിന്ന് നെയ്യാറ്റിൻകരയിൽ എത്തിയ പെൺകുട്ടി ഒരു ബ്യൂട്ടി പാർലറിൽ പോയി തലമുടി സ്ട്രെയ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. ബ്യൂട്ടിഷൻ ആവശ്യപ്പെട്ട തുക കൈവശം ഇല്ലാതിരുന്ന വിദ്യാർഥിനി 20 മിനുട്ടിനുള്ളിൽ തിരികെയെത്തി മുടി സ്ട്രെയ്റ്റ് ചെയ്തു മടങ്ങി. ഇതിനിടെയാണ് കവർച്ച നടത്തിയതെന്ന് പൊലീസ് കരുതുന്നു. സമീപത്തെ ഒന്നിലധികം മൊബൈൽ ഷോപ്പുകളിലെത്തി 1000 രൂപ വീതം കടമായി ആവശ്യപ്പെട്ടു. അവർ ആവശ്യം നിരാകരിച്ചതിനു ശേഷമാണ് വെള്ളി ആഭരണങ്ങൾ വിൽക്കുന്ന ജ്വല്ലറിയിൽ എത്തിയതും പണം കവർന്നതും.ജ്വല്ലറിയിലെ 2 പേരിൽ ഒരാൾ ബാങ്കിൽ പോയിരുന്നു. മറ്റെയാൾ ജ്വല്ലറിയിലും ഉണ്ടായിരുന്നു. പക്ഷേ, മരുന്നു കഴിച്ചതിനെ തുടർന്നു മയങ്ങിപ്പോയി.
ആ തക്കത്തിനായിരുന്നു കവർച്ച. മോഷണ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് വളരെ ഞെട്ടലോടെയാണ് ജനം കണ്ടത്. ഇടക്കാലത്ത് നെയ്യാറ്റിൻകര കേന്ദ്രീകരിച്ച് രാത്രി കടകൾ കുത്തിത്തുറന്നു കവർച്ച നടത്തിയിരുന്നു. എന്നാൽ പട്ടാപ്പകൽ കവർച്ച നടത്തിയത് വ്യാപാരികളെയും അക്ഷരാർഥത്തിൽ ഞെട്ടിച്ചു. ഇന്നലെ ഉച്ചയോടെ മോഷണം നടത്തിയ വിദ്യാർഥിനിയെ പിടികൂടിയതോടെയാണ് വ്യാപാരികൾക്ക് ആശ്വാസമായത്.
Post a Comment