മുസ്‍ലിം സ്ത്രീകളെ തട്ടിക്കൊണ്ട് പോയി ബലാൽസംഗം ചെയ്യുമെന്ന് പുരോഹിതൻ; അന്വേഷണം





മുസ്‍ലിം സ്ത്രീകളെ തട്ടിക്കൊണ്ട് പോയി ബലാൽസംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പ്രസംഗിച്ച ഹിന്ദു പുരോഹിതനെതിരെ അന്വേഷണം ആരംഭിച്ച് യുപി പൊലീസ്. ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിലെ ഒരു മുസ്‍ലിം പള്ളിയുടെ മുന്നിൽ നിന്നാണ് ഭീഷണിപ്രസംഗം നടത്തിയത്. സംഭവം നടന്ന് 6 ദിവസത്തിന് ശേഷമാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.




പള്ളിക്ക് പുറത്തായി ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് മുസ്‍ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്യുമെന്ന് പുരോഹിതൻ പറഞ്ഞത്. ഒരു മുസ്‍ലിം യുവാവ് ആ പ്രദേശത്തെ ഏതെങ്കിലും ഹിന്ദു പെൺകുട്ടിയെ ശല്യപ്പെടുത്തിയാൽ താൻ മുസ്‍ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പരസ്യമായി ബലാൽസംഗം ചെയ്യുമെന്നാണ് പുരോഹിതൻ പറഞ്ഞത്. 




സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ രോഷം ഉയർന്നു. കാവിവസ്ത്രധാരിയായ പുരോഹിതൻ ജീപ്പിനുള്ളിൽ നിന്നാണ് പ്രസംഗിക്കുന്നത്. സംഭവസ്ഥലത്ത് പൊലീസ് യൂണിഫോം ധരിച്ച് നിൽക്കുന്ന ആളെയും കാണാം. ഇയാൾ പ്രകോപനപരമായ പ്രസംഗം നടത്തുമ്പോൾ ജയ് ശ്രീറാം വിളിച്ച് കയ്യടിക്കുകയാണ് ചുറ്റും നിൽക്കുന്ന ജനക്കൂട്ടം.




ഫാക്ട് ചെക്ക് വെബ്സൈറ്റായ ആൾട്ട് ന്യൂസിന്റെ മേധാവി മുഹമ്മദ് സുബൈർ ഈ വിഡിയോ പങ്കുവെച്ചിരുന്നു. ഏപ്രിൽ രണ്ടിന് നടന്ന സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായില്ലെന്ന് പറഞ്ഞാണ് വിഡിയോ പങ്കുവെച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.  

Post a Comment

Previous Post Next Post