എ.ഐ. ക്യാമറകള്‍ പണിതുടങ്ങി, ജൂണ്‍ മുതലുള്ള നിയമലംഘനങ്ങള്‍ക്ക് ഓഗസ്റ്റ് മുതല്‍ നോട്ടീസ് AI camera


മലപ്പുറം ജില്ലയില്‍ സജ്ജമായത് 48 എണ്ണം



ഒതുക്കുങ്ങൽ : പ്രവർത്തിക്കുന്നില്ലെന്ന് കരുതി നിയമം ലംഘിച്ച് എ.ഐ.( ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ക്യാമറകൾക്ക് മുന്നിലൂടെ വാഹനവുമായി പോയവർക്ക് കിട്ടാൻ പോവുന്നത് എട്ടിന്റെ പണി. ജൂൺ മുതലുള്ള നിയമലംഘനങ്ങൾക്ക് ഒാഗസ്റ്റ് ഒന്ന് മുതൽ നോട്ടീസ് അയച്ച് തുടങ്ങിയേക്കും.ജൂൺ മുതൽ നിയമലംഘനങ്ങൾ നടത്തിയ വാഹനങ്ങളുടെ ഹൈ റെസലൂഷനിലുള്ള ചിത്രങ്ങളും വിവരങ്ങളും മോട്ടോർവാഹന വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് കൺട്രോൾ റൂമിൽ ഇതിനോടകം എത്തിയിട്ടുണ്ട്. ഓഫീസിലെ കംപ്യൂട്ടറുകളും മറ്റു ഉപകരണങ്ങളും സ്ഥാപിക്കുന്ന നടപടികൾ പൂർത്തിയായതോടെ പ്രത്യേക സോഫ്റ്റ് വേറിൽ ശേഖരിച്ച ഡാറ്റകൾ പ്രോസസ് ചെയ്യുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്. വകുപ്പ് മേധാവികളുടെ അനുമതി കൂടി ലഭിച്ചാൽ നോട്ടീസ് അയക്കുമെന്നാണ് എ.ഐ. ക്യാമറകളുടെ പ്രവർത്തനച്ചുമതലയുള്ള കെൽട്രോൺ അധികൃതർ പറയുന്നത്.

ജില്ലയിൽ സജ്ജമായത് 48 ക്യാമറകൾ

രാവും പകലും നിരീക്ഷണത്തിനായി 48 എ.ഐ ക്യാമറകളാണ് ജില്ലയിൽ സ്ഥാപിച്ചിരിക്കുന്നത്. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെ വാഹനമോടിക്കൽ, വാഹനമോടിക്കുമ്പോൾ മൊബൈലിൽ സംസാരിക്കൽ തുടങ്ങിയവയും പുതിയ ക്യാമറകളിലൂടെ അറിയാൻ സാധിക്കും. നിയമലംഘനം നടത്തിയവർക്ക് എസ്.എം.എസ്. വഴി സന്ദേശം ലഭിക്കും. പിന്നിട് വാഹന ഉടമകളുടെ പേരിൽ പിഴ നോട്ടീസ് ആയും ലഭിക്കും. മുഴുവൻ വിവരങ്ങളും വാഹൻ സൈറ്റുമായി ബന്ധിപ്പിക്കുന്നതിനാൽ വിവരങ്ങൾ അതിൽ അപ്ഡേറ്റ് ചെയ്യുകയും ചെയ്യും. അമിത വേഗം കണ്ടെത്തൽ, സർവൈലൻസ് റെക്കോർഡിങ് എന്നീ സംവിധാനങ്ങൾ നിലവിൽ ക്യാമറയിൽ ഉണ്ടാവില്ല.

പിഴ ഓൺലൈനായി അടയ്ക്കാം

പിഴ ഓൺലൈനായി അടയ്ക്കുന്നതിന് 30 ദിവസം വരെ സൗകര്യമുണ്ട്. 30 ദിവസം കഴിഞ്ഞും പിഴ അടച്ചില്ലെങ്കിൽ കേസ് കോടതിയിലെത്തും. പിന്നീട് കേന്ദ്ര നിയമപ്രകാരമുള്ള ഇരട്ടി പിഴയാകും നൽകേണ്ടിവരിക. 30 ദിവസങ്ങൾക്കുള്ളിൽ പിഴ അക്ഷയ കേന്ദ്രങ്ങൾ വഴിയും അടയ്ക്കാനാകും.

സ്ഥലം നോക്കിവെച്ചിട്ട് കാര്യമില്ല, ക്യാമറകളുടെ സ്ഥാനം മാറി വരാം ക്യാമറ സ്ഥാപിച്ച സ്ഥലം നോക്കി വെച്ച് നിയമ ലംഘനത്തിൽ നിന്ന് രക്ഷപ്പെടാമെന്ന് കരുതേണ്ട. എന്നും ഒരേ സ്ഥലത്ത് ക്യാമറ ഉണ്ടാകില്ല. അപകട മേഖലകൾ, ഗതാഗത ക്രമീകരണങ്ങൾ എന്നിവ മാറുന്നതിനനുസരിച്ച് ക്യാമറകളുടെ സ്ഥാനവും മാറും. കേബിളുകൾക്ക് പകരം മൊബൈൽ ഇന്റർനെറ്റിലൂടെയാണ് ക്യാമറ കൺട്രോൾ റൂമുമായി ബന്ധിപ്പിച്ചിട്ടുള്ളത്. സൗരോർജത്തിൽ പ്രവർത്തിക്കുന്നതിനാൽ മാറ്റി സ്ഥാപിക്കാൻ പറ്റുന്ന തരത്തിലാണ് തൂണുകൾ സ്ഥാപിച്ചിട്ടുള്ളത്.

പ്രത്യക്ഷത്തിൽ കാണുന്ന നിയമലംഘനങ്ങളാണ് നിലവിൽ എ.ഐ. ക്യാമറകൾ വഴി കണ്ടെത്തി പിഴ ചുമത്തുക. കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തി പിഴ ചുമത്തുന്ന നടപടികൾ പിന്നീട് ഉണ്ടായേക്കുമെന്ന് മോട്ടോർവാഹന വകുപ്പ് അധികൃതർ പറഞ്ഞു.

Post a Comment

Previous Post Next Post