മലപ്പുറം : ബാബറി മസ്ജിദ് തകർത്തിട്ടേ ഇല്ല എന്ന് പറയുന്നതിന് തുല്യമാണ് വിധിയെന്നും അന്വേഷണ ഏജൻസി നിർബന്ധമായും അപ്പീൽ പോവേണ്ടതാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി എംപി. ബാബറി മസ്ജിദ് തകർത്ത കേസിൽ പ്രതികളെ കുറ്റവിമുക്തമാക്കിയ കോടതിവിധിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. "നിയമവിരുദ്ധമായ പ്രവർത്തനമാണ്നടന്നതെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞതാണ് . മാത്രമല്ല അന്വേഷണ ഏജൻസി കുറ്റക്കാരെ പോയിന്റ് ഔട്ട് ചെയ്തതുമാണ്. എല്ലാവരെയും വെറുതെ വിടുന്ന വിധി ഒട്ടും പ്രതീക്ഷിച്ചതല്ല. വൈകി വരുന്ന വിധി തന്നെ ന്യായമല്ല. അത് നിയമത്തിലെ പ്രാഥമിക പാഠമാണ്. അങ്ങനെ വൈകി വിധി വന്നപ്പോൾ എല്ലാവരെയും വെറുതെ വിടുകയും ചെയ്തു. ബാബറി മസ്ജിദ് തകർത്തിട്ടേ ഇല്ല എന്ന് പറയുന്നതിന് തുല്യമാണ് വിധി. പള്ളി ഇപ്പോഴും അവിടെ ഉണ്ടെന്ന് പറയുന്നതിന് തുല്യമാണത്. അന്വേഷണ ഏജൻസി നിർബന്ധമായും അപ്പീൽ പോവേണ്ടതാണ്. ഇന്ത്യൻ നീതി ന്യായ സംവിധാനത്തിൽ നീതിയും ന്യായവും നിലനിൽക്കുന്നുവെന്ന്ലോകത്തിനു മുന്നിൽ കാണിക്കേണ്ടതുണ്ട്. പള്ളി അക്രമത്തിൽ തകർത്തതാണ്. പ്രതികളുടെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നു. അവർ ആരും തടയാൻ ശ്രമിച്ചിട്ടുമില്ല", കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. വിധി നിർഭാഗ്യകരമാണെന്നതങ്ങളുടെ പ്രസ്താവനയാണ് ശരിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Post a Comment