ലഹരിക്കേസിലെ ബിനീഷിന്റെ പങ്ക്‌ , അട്ടിമറി ആശങ്ക; അന്വേഷണം ബംഗളുരു ഇ.ഡി. യൂണിറ്റിന്‌

കൊച്ചി : ബിനിഷ്‌ കോടിയേരിയുടെ അടുപ്പക്കാര്‍ പ്രതികളായ ബംഗളൂരു മയക്കുമരുന്നു കേസിലെ ഹവാല -കള്ളപ്പണമിടപാട്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇ.ഡി.) ബംഗളുരു യൂണിറ്റ്‌ അന്വേഷിക്കും. 
കേസില്‍ ഭാവിയില്‍ ഉന്നത രാഷ്‌ട്രീയ ഇടപെടലിനും അട്ടിമറിക്കും സാധ്യതയുണ്ടെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണു തീരുമാനം. 
ബിനീഷ്‌ അടക്കം കേരളത്തില്‍നിന്നുള്ള ആര്‍ക്കെങ്കിലും സംഭവത്തില്‍ പങ്കുണ്ടോയെന്നും ബംഗളുരു യൂണിറ്റാകും അന്വേഷിക്കുക. എന്‍ഫോഴ്‌സ്‌മെന്റ്‌ കൊച്ചി യൂണിറ്റിന്റെ റിപ്പോര്‍ട്ട്‌ പരിഗണിച്ച്‌ ലഹരിക്കേസ്‌ ബംഗളുരു യൂണിറ്റിനു കൈമാറി. ഉടന്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്ുയം. എന്നാല്‍, സ്വര്‍ണക്കടത്തുകേസിലെ കള്ളപ്പണമിടപാട്‌ കൊച്ചി യൂണിറ്റുതന്നെ അന്വേഷിക്കും. 
ബംഗളുരു ലഹരി കടത്തില്‍ കേരളത്തിലെ ഉന്നതര്‍ക്കും പങ്കുണ്ടെന്ന വിവരത്തെത്തുടര്‍ന്നു ബിനീഷ്‌ കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ്‌ കൊച്ചി യൂണിറ്റ്‌ 12 മണിക്കൂര്‍ ചോദ്യം ചെയ്‌തിരുന്നു. നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായും മൊഴിയിലെ വിശദാംശങ്ങള്‍ അന്വേഷിക്കുകയാണെന്നും വിവരങ്ങള്‍ ബംഗളുരു യൂണിറ്റിനു കൈമാറുമെന്നും ഇ.ഡി. വൃത്തങ്ങള്‍ പറഞ്ഞു. സംഭവം നടന്നതും കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നതും ബംഗളുരുവിലാണ്‌. 
തിരുവനന്തപുരം നയതന്ത്ര സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ക്കു ബംഗളൂരുവിലെ മയക്കുമരുന്നു മാഫിയയുമായി അടുത്തബന്ധം തെളിഞ്ഞ സാഹചര്യത്തിലാണു ലഹരിക്കടത്തു കേസും എന്‍ഫോഴ്‌സ്‌മെന്റ്‌ അന്വേഷിക്കുന്നത്‌. 
ബംഗളുരുവില്‍ നര്‍ക്കോട്ടിക്‌ കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി.) പിടികൂടിയ കന്നഡ സീരിയല്‍ നടിയും പാലക്കാട്‌ സ്വദേശിയുമായ ഡി. അനഘ, കൊച്ചി വെണ്ണല സ്വദേശി അനൂപ്‌ മുഹമ്മദ്‌, തിരുവില്വാമല സ്വദേശി റിനീഷ്‌ രവീന്ദ്രന്‍ എന്നിവരുമായി ബിനിഷ്‌ കോടിയേരിക്കും സ്വര്‍ണക്കടത്തുകേസിലെ അഞ്ചാംപ്രതി കെ.ടി. റമീസിനും ഇടപാടുകളുണ്ടെന്നാണു കണ്ടെത്തിയിരിക്കുന്നത്‌. അനൂപും റമീസും നിരന്തരം ബന്ധപ്പെട്ടതിന്റെ ഫോണ്‍കോള്‍ വിവരം എന്‍.സി.ബി. കൈമാറിയതിന്റെ അടിസ്‌ഥാനത്തിലാണു ബിനീഷിനെ ചോദ്യം ചെയ്‌തത്‌. 
സ്വര്‍ണക്കേസ്‌ പ്രതി സ്വപ്‌ന സുരേഷിനു കേരളത്തില്‍നിന്നു ബംഗളുരുവിലേക്ക്‌ ഒളിച്ചുകടക്കാനും അവിടെ സുരക്ഷിതതാവളമൊരുക്കാനും മയക്കുമരുന്നു മാഫിയയുടെ സഹായം ലഭിച്ചെന്നാണു ഇ.ഡിയുടെ നിഗമനം. ബംഗളൂരുവിലെ റെയ്‌ഡില്‍ പിടിയിലായവരുടെ വിശദാംശങ്ങള്‍ എന്‍.ഐ.എയോടു ആവശ്യപ്പെട്ടിട്ടുണ്ട്‌. 
സ്വര്‍ണക്കടത്തിന്‌ ലഹരിപ്പണം ഉപയോഗിച്ചിട്ടുണ്ടെന്നു വ്യക്‌തമാക്കുന്ന ഫോണ്‍ സംഭാഷണങ്ങള്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചിരുന്നു. 
ഇന്ത്യയില്‍നിന്നു ഗള്‍ഫിലേക്കു വന്‍തോതില്‍ മയക്കുമരുന്നും ഗള്‍ഫില്‍നിന്നു സ്വര്‍ണവും കടത്തുന്നത്‌ ഒരേ സംഘങ്ങളാണെന്നും രണ്ടിനും വന്‍തോതില്‍ കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ടെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്‌. ഇതിന്റെ ഉറവിടം തേടിയാണു ഇ.ഡിയുടെ അന്വേഷണം.

ജെബി പോള്‍

Post a Comment

Previous Post Next Post