ബഹിരാകാശ നിലയത്തിൽ കൃഷി; ചൈനീസ് കാബേജ് മുതൽ ചീര വരെ

രാജ്യാന്തര ബഹിരാകാശ നിലയം കൃഷിയുടെ കാര്യത്തിലും പിന്നിലല്ല. നിരവധി വിത്തുകൾ ഭൂമിയിൽ നിന്ന് കൊണ്ടുപോയി അവിടെ മുളപ്പിച്ചും അല്ലാതെയും പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. മറ്റു ഗ്രഹങ്ങളിലേക്ക് പോകുമ്പോൾ അവിടെ എന്തു കൃഷിയാണ് ചെയ്യാൻ കഴിയുക എന്നതിന്റെ പരീക്ഷണം കൂടിയാണിത്.

1982 മുതല്‍ തന്നെ രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ സഞ്ചാരികള്‍ വിജയകരമായി വിവിധ സസ്യങ്ങളെ വളര്‍ത്തുന്നുണ്ട്. റഷ്യയാണ് ഇതില്‍ ഏറെ മുന്നേറിയിരിക്കുന്നത്. 2003 മുതല്‍ റഷ്യന്‍ സഞ്ചാരികള്‍ ബഹിരാകാശ നിലയത്തില്‍ കഴിക്കുന്ന എരിവ് അവര്‍ തന്നെ വളര്‍ത്തിയെടുക്കുന്ന ചെടികളില്‍ നിന്നുള്ളതാണ്. 2015ല്‍ അമേരിക്കക്കാര്‍ ബഹിരാകാശ നിലയത്തില്‍ ചീര വളര്‍ത്തുന്നതില്‍ വിജയിച്ചു. ചൈനീസ് കാബേജ്, ചീര, മുള്ളങ്കി, പീസ് തുടങ്ങി നിരവധിയിനങ്ങള്‍ ഇപ്പോള്‍ ബഹിരാകാശ നിലയത്തില്‍ വളര്‍ത്തുന്നുണ്ട്. 

ഗുരുത്വാകര്‍ഷണമില്ലാത്ത ബഹിരാകാശത്ത് സസ്യങ്ങളെ വളര്‍ത്തിയെടുക്കുന്നത് ശ്രമകരമാണ്. പ്രത്യേകിച്ചും സങ്കീര്‍ണമായ വേരുകളുടെ വിന്യാസം പോലുള്ളവ. വ്യത്യസ്തങ്ങളായ വെളിച്ചങ്ങള്‍ ഉപയോഗിച്ചും മറ്റുമാണ് ചെടികള്‍ക്ക് മുകള്‍ഭാഗവും താഴെയുമൊക്കെ അറിയിച്ചുകൊടുക്കുന്നത്. ബഹിരാകാശത്തെ മനുഷ്യവാസത്തിന് മാത്രമല്ല ഭാവിയിലെ ചൊവ്വാ യാത്ര അടക്കമുള്ള ദൗത്യങ്ങള്‍ക്ക് ബഹിരാകാശത്ത് വിജയകരമായി കൃഷി നടത്തി ഭക്ഷണം ഉത്പാദിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഈ തിരിച്ചറിവാണ് അമേരിക്കയെ മേഖലയില്‍ കൂടുതല്‍ പഠനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതും. 

ബഹിരാകാശ ദൗത്യങ്ങളില്‍ മനുഷ്യര്‍ക്ക് ആവശ്യമായ ഭക്ഷണം പൂര്‍ണമായും ഭൂമിയില്‍ നിന്നും കൊണ്ടുപോവുകയെന്നത് ഒരു പരിധി വരെ അസാധ്യമാണ്. പ്രത്യേകിച്ചും മാസങ്ങളും വര്‍ഷങ്ങളും നീണ്ടു നില്‍ക്കുന്ന ചൊവ്വാ യാത്ര പോലുള്ളവയില്‍. ഭൂമിയില്‍ നിന്നും ചൊവ്വയിലേക്ക് മനുഷ്യനെ എത്തിക്കാന്‍ ശേഷിയുള്ള റോക്കറ്റുകള്‍ നിര്‍മിക്കാന്‍ നമുക്കാകും. എന്നാല്‍ സഞ്ചാരികള്‍ക്ക് മുഴുവന്‍ കാലത്തേക്കുമുള്ള ഭക്ഷണം ഭൂമിയില്‍ നിന്നും കൊണ്ടുപോവുക എളുപ്പമല്ല. അതിനുള്ള പോം വഴിയാണ് ഇത്തരം ബഹിരാകാശ കൃഷി.

Post a Comment

Previous Post Next Post