പൊലീസ് നിയമഭേദഗതിയിൽ നിന്ന് സർക്കാർ പിന്മാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ.തൽക്കാലം നിയമഭേദഗതി നടപ്പാക്കില്ല. തുടർ തീരുമാനം നിയമസഭയിൽ ചർച്ചക്ക് ശേഷമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമ ഭേദഗതിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലാണ് തീരുമാനം പിൻവലിക്കാൻ ഇടയാക്കിയത്. നിയമ ഭേദഗതി പുനഃപരിശോധിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു.
ഭേദഗതിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുളള എല്ലാ ആശങ്കകളും പാർട്ടി വിശദമായി പരിഗണിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി ഇതേതുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളുമായും കേരളത്തിലെ പി.ബി.അംഗങ്ങളുമായി നടത്തിയ ചർച്ചയിൽ ഭേദഗതി നീക്കത്തിൽ നിന്ന് പിന്മാറാനുളള തീരുമാനം കൈക്കൊളളുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസ്താവന പൗരൻറെ വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാദത്തമായ അന്തഃസ്സും ചോദ്യം ചെയ്യുന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായി നടക്കുന്ന ദുഷ്പ്രചാരണങ്ങൾ തടയാനുള്ള ശ്രമം എന്ന നിലയിലാണ് കേരള പോലീസ് നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. അപകീർത്തികരവും അസത്യജഡിലവും അശ്ലീലം കലർന്നതുമായ പ്രചാരണങ്ങൾക്കെതിരെ സമൂഹത്തിൻറെ വിവിധ കോണുകളിൽ നിന്ന് വിമർശനവും പരാതിയും നിലനിൽക്കുന്നുണ്ട്. സ്ത്രീകളും ട്രാൻസ്ജൻഡർ വിഭാഗങ്ങളും ഉൾപ്പെടെ നിർദാക്ഷ്യണ്യം ആക്രമിക്കപ്പെടുന്നത് വലിയപ്രതിഷേധമാണ് സമൂഹത്തിൽ ഉളവാക്കുന്നത്. കുടുംബങ്ങളുടെ കെട്ടുറപ്പിനെ പോലും ബാധിക്കുന്നതും ഇരകളെ ആത്മഹത്യയിലേക്ക് നയിക്കുന്നതുമായ അനുഭവങ്ങളാണ് ഉണ്ടായത്. ഇതിനെതിരെ നിയമത്തിൻറെ വഴി സ്വീകരിക്കണമെന്ന് മാധ്യമ മേധാവികൾ ഉൾപ്പെടെ ആവശ്യം ഉന്നയിച്ചു. ഈ സാഹചര്യത്തിലാണ് പോലീസ് ആക്ട് ഭേദഗതി വരുത്തണമെന്ന് ആലോചിച്ചത്. ഭേദഗതി പഖ്യാപിക്കപ്പെട്ടതോടെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയർന്നുവന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരും അടക്കം ആശങ്ക പ്രകടിപ്പിച്ചു. ഈ സാഹചര്യത്തിൽ നിയമ ഭേദഗതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നിയമസഭയിൽ നടത്തി എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ട് ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കും. സാമൂഹ്യമാധ്യങ്ങളിലൂടെയും അല്ലാതെയും വ്യക്തിസ്വാതന്ത്ര്യത്തിൻറെയും മാനവികസതയുടെയും അന്തസഃത്തയ്ക്ക് യോജിക്കാത്ത പ്രചാരണങ്ങളിൽ ഏർപ്പെടുന്നവർ അതിൽ നിന്ന് വിട്ടുനിൽക്കണമെന്നും സമൂഹമാകെ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും അഭ്യർത്ഥിക്കുന്നു.
Post a Comment