ബഹ്റൈന്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കും

മനാമ | ബഹ്റൈനില്‍ കൊവിഡ് പ്രധിരോധ വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആദ്യ ഘട്ടത്തില്‍ 18 വയസ്സ് മുതല്‍ പ്രായമുള്ളവരിലാണ് കുത്തിവെപ്പ് നടത്തുക. രാജ്യത്തിനകത്തുള്ള എല്ലാ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സുരക്ഷിതമായി വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നും ബഹ്റൈന്‍ ന്യൂസ് ഏജന്‍സി അറിയിച്ചു. മരുന്നുകള്‍ ലഭ്യമാകുന്ന മുറയ്ക്ക് പ്രതിദിനം 10,000 പേര്‍ക്ക് കുത്തിവെപ്പ് നല്‍കാമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്.

പേര്‍ഷ്യന്‍ ഗള്‍ഫിലെ യു എസ് നാവികസേനയുടെ അഞ്ചാമത്തെ നാവിക ആസ്ഥാനം കൂടിയായ ബഹ്‌റൈനില്‍ ഏകദേശം 15 ദശലക്ഷമാണ് ജനസംഖ്യ. നേരത്തെ പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാന്‍ ഫൈസറും ജര്‍മന്‍ പങ്കാളിയായ ബയോടെക്കും സംയുക്തമായി കുത്തിവെപ്പ് നടത്തുന്നതിന് അയല്‍രാജ്യം കൂടിയായ സഊദി അറേബ്യ അംഗീകാരം നല്‍കിയിരുന്നു. ലോകത്ത്‌
ബ്രിട്ടന് ശേഷം ഫൈസര്‍ വാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുന്ന രാജ്യമാണ് ബഹ്റൈന്‍. ഒരു വ്യക്തിക്ക് 21 ദിവസത്തിനുള്ളില്‍ രണ്ട് പ്രതിരോധ കുത്തിവെപ്പുകളാണ് ലഭിക്കുക. മരുന്നുകളുടെ ഇറക്കുമതി, വിതരണം എന്നിവയെ കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സിനോഫാര്‍ നിര്‍മിച്ച ചൈനീസ് വാക്സിന്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ബഹ്റൈന്‍ നല്‍കിയിരുന്നു. ഇതുപ്രകാരം 6,000 ത്തോളം പേര്‍ക്ക് കുത്തിവെപ്പ് നല്‍കുകയും ചെയ്തു. സിനോഫാര്‍ വാക്്‌സിന്‍ 86 ശതമാനം ഫലപ്രദമാണെന്ന് യുനൈറ്റഡ് അറബ് എമിറേറ്റ്‌സും പ്രഖ്യാപിച്ചിരുന്നു. വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്നാണ് മരുന്ന് നിര്‍മാതാക്കളായ ഫൈസര്‍ അഭിപ്രായപ്പെട്ടത്.

Post a Comment

Previous Post Next Post