കഴുത്തില്‍ മുറിവ്; മുടിയും പല്ലുകളും പിഴുതെടുത്തു; എട്ടു വയസുകാരി ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍
കൊൽക്കത്ത: കൊൽക്കത്തയിലെ ജോറബഗാനിൽ എട്ട് വയസ്സുകാരിയെ ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളിൽ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ബുധനാഴ്ച മുതൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം വ്യാഴാഴ്ച രാവിലെയാണ് കെട്ടിടത്തിനുള്ളിൽ കണ്ടെത്തിയത്. പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായതായി സംശയിക്കുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:ബന്ധുക്കളെ സന്ദർശിക്കാനായാണ് മൂന്നാം ക്ലാസ്സുകാരിയായ പെൺകുട്ടി ജോറബഗാനിലെ അമ്മാവന്റെ വീട്ടിലെത്തിയത്. ബുധനാഴ്ച രാത്രിഎട്ടു മണിയോടെ പെൺകുട്ടിയെ കാണാതായി. പോലീസും നാട്ടുകാരും ചേർന്ന് തിരിച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. എന്നാൽ വ്യാഴാഴ്ച രാവിലെ അയൽക്കാരിലൊരാളാണ് വീടിന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ ബന്ധുക്കളേയും പോലീസിനേയും വിവരമറിയിച്ചു. പെൺകുട്ടിയുടെ മൃതദേഹത്തിൽ വസ്ത്രങ്ങൾ ഇല്ലായിരുന്നു. കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മുടി വലിച്ചുപറിച്ച നിലയിലും പല്ലുകൾ അടിച്ചുകൊഴിച്ച നിലയിലുമാണുണ്ടായിരുന്നത്. കൊലപാതകത്തിന് മുൻപ് ബലാംത്സംഗം നടന്നതായി സംശയിക്കുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ ബിജെപി നേതാവ് അമിത് മാളവ്യ ദുഃഖം പ്രകടിപ്പിച്ചു. സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ വർധിക്കുന്നത് ആശങ്കപ്പെടുത്തുന്നുവെന്നും അമിത് മാളവ്യ ട്വിറ്ററിലൂടെ പ്രതികരിച്ചു.
Post a Comment