
ന്യൂഡൽഹി:
കൊറോണയുടെ പശ്ചാത്തലത്തിൽ പുതുക്കിയ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രസർക്കാർ. ഏപ്രിൽ ഒന്ന് മുതൽ 30 വരെ പാലിക്കേണ്ട മാർഗ നിർദ്ദേശങ്ങളാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുള്ളത്. അന്തർ സംസ്ഥാന യാത്രകൾ തടയരുതെന്ന് മാർഗ നിർദ്ദേശത്തിൽ പറയുന്നുണ്ട്.
കൊറോണ കേസുകൾ കണ്ടെത്തുന്നതിലും ചികിത്സ ഉറപ്പാക്കുന്നതിലും സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കണം. കൊറോണ കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് ജില്ല, ഉപജില്ല, നഗരം, വാർഡ് തലങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്താം. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമായിരിക്കണം ഇത്. സംസ്ഥാനതലത്തിൽ ലോക്ഡൗൺ ഏർപ്പെടുത്താൻ ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
ജനങ്ങൾ അന്തർ സംസ്ഥാന യാത്രകൾ നടത്തുന്നതോ, സാധന സാമഗ്രികൾ കൊണ്ടുപോകുന്നതോ തടയാനാകില്ല. യാത്രകൾക്കായി ഇ-പാസോ പ്രത്യേക അനുമതിയോ ആവശ്യമില്ല. മറ്റ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ പുറപ്പെടുവിച്ച മാർഗ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. വ്യാപാര കരാറുകളുടെ അടിസ്ഥാനത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ തടസ്സപ്പെടരുതെന്നും മാർഗ നിർദ്ദേശത്തിൽ പറയുന്നു.
ആർ.ടി.പി.സി.ആർ ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. ആകെ നടത്തുന്ന ടെസ്റ്റുകളിൽ 70 ശതമാനവും ആർടിപിസിആർ ടെസ്റ്റുകളാകണം. കൊറോണ വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ പ്രാദേശിക ഭരണകൂടങ്ങൾ ശ്രദ്ധിക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട നിർദ്ദേശത്തിൽ പറയുന്നു.
Post a Comment