ബസുകള്‍ക്ക് പന്ത്രണ്ടിരട്ടി, കാറുകള്‍ക്ക് എട്ടിരട്ടി; വാഹനങ്ങളുടെ റീ രജിസ്ട്രേഷന്‍ നിരക്ക് ഇരട്ടിയായി വര്‍ധിച്ചു


നിലവില്‍ 600 രൂപയുള്ള കാറിന്റെ റജിസ്ട്രേഷന്‍ ഫീസ് പുതുക്കിയ നിരക്കനുസരിച്ച് 5,000 രൂപയാക്കി റീ റജിസ്ട്രേഷന്‍ നല്‍കേണ്ടി വരും.


വാഹനങ്ങളുടെ റജിസ്ട്രേഷന്‍ നിരക്കുകളില്‍ വന്‍ വര്‍ധനവ്. ഗതാതഗമന്ത്രാലയം പുറത്തുവിട്ട വിജ്ഞാപനത്തിലാണ് ഇത് വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വാഹനം പൊളിക്കല്‍ നയം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നിരക്കുകളില്‍ ഈ മാറ്റം. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്ന് മുതലായിരിക്കും പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നത്.

ബസുകള്‍ക്ക് നിലവിലെ റജിസ്ട്രേഷന്റെ പന്ത്രണ്ടിരട്ടിയും കാറുകള്‍ക്ക് എട്ടിരട്ടിയുമാണ് റീ റജിസ്ട്രേഷന്‍ ഫീസ് വര്‍ധിപ്പിച്ചിരിക്കുന്നത്. നിലവില്‍ പുതിയ വാഹനങ്ങളുടെ റജിസ്ട്രേഷന്‍ ഫീസിന്റെ പകുതിയായിരുന്നു പുതുക്കാനുള്ള ഫീസ് എങ്കില്‍ ഇപ്പോള്‍ അത് എട്ടിരട്ടിയാക്കിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.
പഴയ വാഹനങ്ങള്‍ ആളുകള്‍ ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിനും പുതിയ വാഹനങ്ങള്‍ വാങ്ങിക്കുന്നതിനും വേണ്ടി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ സ്‌ക്രാപ്പിങ് പോളിസിയുടെ ഭാഗമായിട്ടാണ് പുതുക്കിയ നിരക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

നിലവില്‍ 600 രൂപയുള്ള കാറിന്റെ റജിസ്ട്രേഷന്‍ ഫീസ് പുതുക്കിയ നിരക്കനുസരിച്ച് 5,000 രൂപയാക്കി റീ റജിസ്ട്രേഷന്‍ നല്‍കേണ്ടി വരും. ബൈക്കിന് നിലവില്‍ 300 രൂപയുള്ളത് 1,000 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. ബസ് ട്രക്ക് തുടങ്ങിയ വാഹനങ്ങള്‍ക്ക് നിലവില്‍ 1,500 രൂപയുള്ളത് 12,500 രൂപയാക്കിട്ടും ഉയര്‍ത്തിയിട്ടുണ്ട്.

റജിസ്ട്രേഷന്‍ പുതുക്കാന്‍ വൈകിയാല്‍ മോട്ടര്‍ സൈക്കിളിന് പ്രതിമാസം 300 രൂപയും മറ്റ് നോണ്‍ ട്രാന്‍സ്പോര്‍ട്ട്് വാഹനങ്ങള്‍ക്ക് 500 രൂപയും പിഴയുണ്ടാകും. പുതിയ ആര്‍സി സ്മാര്‍ട് കാര്‍ഡ് രൂപത്തിലാക്കണമെങ്കില്‍ 200 രൂപ ഫീസും നല്‍കണം. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കാന്‍ വൈകിയാല്‍ പ്രതിദിനം 50 രൂപവീതവും പിഴയുണ്ടാകും. ഇതു സംബന്ധിച്ച മാര്‍ച്ചില്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പൊതു ജനാഭിപ്രായപ്രകാരമുള്ള ഭേദഗതികള്‍ കൂടി വരുത്തിയാണ് പുതിയ വിജ്ഞാപനം

Post a Comment

Previous Post Next Post