വിദ്യാഭ്യാസ യോഗ്യത; ഷാഹിദ കമാലിനോട് വിശദീകരണം തേടി ലോകായുക്ത, രേഖകള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം

വ്യാജ വിദ്യാഭ്യാസ യോഗ്യത കാണിച്ച് സര്‍ക്കാറിനെ വഞ്ചിച്ചെന്ന പരാതിയില്‍ വനിതാ കമ്മീഷനംഗം ഷാഹിദ കമാല്‍ രേഖകള്‍ സമര്‍പ്പിക്കണമെന്ന് ലോകായുക്ത. വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് നിര്‍ദ്ദേശം.

ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം, 2017 ഓഗസ്റ്റ് 29ന് വനിതാ കമ്മീഷന്‍ അംഗമാകാനായി സമര്‍പ്പിച്ച ബയോഡേറ്റ എന്നിവയില്‍ ബി. കോം ബിരുദധാരി എന്നാണ് ഷാഹിത കമാല്‍ അറിയിച്ചിരുന്നത്. അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജില്‍ നിന്ന് ബി.കോം നേടി എന്നാണ് അവകാശ വാദം. കേരള സര്‍വകലാശാല വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ ബി കോം ബിരുദമില്ലെന്ന് വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം വട്ടപ്പാറ സ്വദേശി അഖില ഖാന്‍ ആണ് പരാതിയുമായി രംഗത്ത് എത്തിയത്. ഇതിലാണ് ഇപ്പോള്‍ നിര്‍ദേശം.

2018 ജൂലൈയില്‍ പിഎച്ച്ഡി നേടിയതായും ഷാഹിദ കമാല്‍ അവകാശപ്പെട്ടിരുന്നു. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന് പിന്നാലെ ജൂലായ് 25ലെ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റില്‍ പബ്ലിക് അഡ്മിനിട്രേഷനില്‍ മാസ്റ്റേഴ്‌സും ഡി.ലിറ്റും നേടിയെന്നും അറിയിച്ചിരുന്നു. മൂന്നു വര്‍ഷംകൊണ്ട് ഈ പറയുന്ന യോഗ്യതകള്‍ നേടിയെടുക്കുക അസാധ്യമാണെന്ന് പരാതിയില്‍ ആരോപിച്ചിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്കും ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി സമര്‍പ്പിച്ചിരുന്നു.

അതേസമയം, ആരോപണങ്ങള്‍ തള്ളിയ ഷാഹിദ കമാര്‍ വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നു എന്നായിരുന്നു പ്രതികരിച്ചത്.

Post a Comment

Previous Post Next Post