കാക്കനാട് വാഴക്കാല എംഡിഎംഎ കേസില്‍ ഒരാള്‍കൂടി പിടിയില്‍. മട്ടാഞ്ചേരി പാണ്ടിക്കുടി സ്വദേശി സുസ്മിത ഫിലിപ്പിനെയാണ് എക്‌സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കൊച്ചി ഓഫിസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. എക്‌സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ ടി എം കാസിമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
നേരത്തെ പ്രതികളെ ജാമ്യത്തിലിറക്കാനും സംഘം ലഹരി കടത്തിന് ഉപയോഗിച്ച നായ്ക്കളെ ഏറ്റെടുക്കാനും എത്തിയ സുസ്മിതയ്ക്ക് പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന് ക്രെെംബ്രാഞ്ചിന് തെളിവ് ലഭിച്ചിരുന്നു. കൊച്ചിയിലെ ലഹരി വ്യാപാരത്തിന്റെ മുഖ്യകണ്ണികളിലൊരാളായ സുസ്മിത ലഹരിമരുന്ന് സംഘങ്ങള്‍ക്കിടയില്‍ ടീച്ചര്‍ എന്നാണ് അറിയപ്പെടുന്നത്. കഴിഞ്ഞ കുറച്ചുനാളുകളായി ഇവർ നിരീക്ഷണത്തിലായിരുന്നു.
കേസിലെ പ്രതികളെ സാമ്പത്തികമായി സഹായിച്ച രണ്ടുപേരെക്കൂടി കഴിഞ്ഞദിവസം എക്‌സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം മൊറയൂര്‍ പള്ളിമുക്ക് അംജദ ഹൗസില്‍ അര്‍ഷക് അബ്ദുള്‍കരീം നൂറാന്‍ (29), കാസര്‍കോട് മധുര്‍ ഹിദായത്ത് നഗര്‍ പരപ്പാടി വീട്ടില്‍ മുഹമ്മദ് ഷെരീഫ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്ക് ലക്ഷങ്ങള്‍ കൈമാറിയെന്ന് തെളിവ് ലഭിച്ചതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. കേസിലെ 10, 11 പ്രതികളാണിവര്‍.
Post a Comment