ലഖിംപുർ അന്വേഷണം ഒരിക്കലും അവസാനിക്കാത്ത കഥപോലെയാകരുത്- യുപി സര്‍ക്കാരിനോട് സുപ്രീംകോടതി

ന്യൂഡൽഹി: ലഖിംപുർ സംഘർഷവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് പോലീസ് നടത്തുന്ന അന്വേഷണം ഒരിക്കലും അവസാനിക്കാത്ത കഥ പോലെയാകരുതെന്ന് സുപ്രീം കോടതി. അന്വേഷണം മന്ദഗതിയിലാക്കാൻ ഉള്ള ശ്രമം യുപി പോലീസ് നടത്തരുതെന്നും സുപ്രീം കോടതി നിർദേശിച്ചു. കേസുമായി ബന്ധപ്പെട്ട തൽസ്ഥിതി റിപ്പോർട്ടിനായി ഇന്ന് പുലർച്ചെ ഒരു മണി വരെ കാത്തിരുന്നു എന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത് അടുത്ത ആഴ്ചത്തേക്ക് മാറ്റി.

ലഖിംപുർ സംഘർഷവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് പോലീസ് നടത്തുന്ന അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിലാണ് സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തിയത്. കർഷകരെ കൊലപ്പെടുത്തിയ കേസിൽ 44 സാക്ഷികളാണ് ഉള്ളത്. ഇതിൽ നാല് പേരെ മാത്രമാണ് ക്രിമിനൽ നടപടി ചട്ടം 164 പ്രകാരം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി രഹസ്യ മൊഴി രേഖപെടുത്തിയത്. ബാക്കിയുള്ളവരുടെ രഹസ്യ മൊഴി രേഖപെടുത്താത്തത് എന്ത് കൊണ്ടാണെന്ന് സുപ്രീം കോടതി ആരാഞ്ഞു. ദസറ അവധിയെ തുടർന്ന് മജിസ്ട്രേറ്റ് കോടതി അവധി ആയതിനാലാണ് രഹസ്യ മൊഴി രേഖപ്പെടുത്തുന്നത് വൈകിയതെന്ന് യുപി സർക്കാറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ സുപ്രീം കോടതിയെ അറിയിച്ചു.


അടുത്ത ആഴ്ചക്കകം എല്ലാ സാക്ഷികളുടെയും രഹസ്യ മൊഴി രേഖപെടുത്താൻ കോടതി നിർദേശിച്ചു. സാക്ഷികൾക്ക് സുരക്ഷ ഉറപ്പാക്കണം. അനന്തമായി അന്വേഷണം നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ലഖിംപൂർ സംഘർഷങ്ങളെ കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിക്കാൻ എടുത്തപ്പോഴാണ് കേസുമായി ബന്ധപ്പെട്ട അന്വേഷണ തൽസ്ഥിതി റിപ്പോർട്ട് യുപി സർക്കാർ മുദ്രവെച്ച കവറിൽ സുപ്രീം കോടതിക്ക് കൈമാറിയത്. അവസാന നിമിഷം റിപ്പോർട്ട് കൈമാറിയതിൽ ചീഫ് ജസ്റ്റിസ് അതൃപ്തി അറിയിച്ചു. ഹർജി ഇനി പരിഗണിക്കുന്ന ഒക്ടോബർ 26 ന് മുമ്പായി പുതിയ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി യുപി സർക്കാരിനോട് നിർദേശിച്ചു.

Post a Comment

Previous Post Next Post