പഞ്ചാബില്‍ തൂക്കുമന്ത്രിസഭയ്ക്ക് സാധ്യതയെന്ന് അഭിപ്രായ സര്‍വേ; പ്രതിസന്ധിയൊഴിയാതെ കോണ്‍ഗ്രസ്







പഞ്ചാബില്‍ തൂക്കുമന്ത്രിസഭയ്ക്ക് സാധ്യതയെന്ന് സീ ന്യൂസ് അഭിപ്രായ സര്‍വേ. ആംആദ്മി പാര്‍ട്ടി 36 മുതല്‍ 39 വരെ സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് സര്‍വേ ഫവം. ഭഗ്‌വന്ത് മന്‍ ആണ് സംസ്ഥാനത്ത് എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. സംഗ്രൂരില്‍ നിന്ന് രണ്ട് തവണ എഎപി എംപിയായിരുന്നു ഭഗവന്ത് മന്‍. സംഗ്രൂര്‍ ജില്ലയിലെ ധുരി നിയമസഭാ സീറ്റില്‍ നിന്നാണ് മന്‍ ജനവിധി തേടുന്നത്. ഫെബ്രുവരി 20നാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10ന് വോട്ടെണ്ണും.







അതേസമയം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കാനുള്ള എഎപിയുടെ അഭിപ്രായ വോട്ടെടുപ്പ് തട്ടിപ്പെന്ന് എഎപി മുന്‍ എംപി ധരംവീര്‍ ഗാന്ധി ആരോപിച്ചു. അഞ്ച് സംസ്ഥാനങ്ങളില്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ 12 ലക്ഷം പേരാണ് പ്രതികരണമറിയിച്ചത്. തെരഞ്ഞൈടുപ്പ് അടുത്തിരിക്കുമ്പോഴും പഞ്ചാബ് കോണ്‍ഗ്രസിലെ പ്രതിസന്ധി അവസാനിക്കാത്ത സാഹചര്യമാണുള്ളത്. സുല്‍ത്താന്‍പൂര്‍ ലോധി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നവ്‌ജോത് സിംഗ് സീമയ്‌ക്കെതിരെ പ്രചാരണവുമായി മന്ത്രി റാണാ ഗുര്‍ജിത് സിംഗ് രംഗത്തെത്തി. വിമത സ്ഥാനാര്‍ത്ഥിയായ മകന്‍ ഇന്ദര്‍ പ്രതാപ് സിംഗിന് വേണ്ടിയാണ് റാണ പ്രചാരണം നടത്തിയത്. നവദീപ് സിംഗ് സീമയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ താന്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും റാണ വ്യക്തമാക്കി.





ടൈംസ് നൗ-വീറ്റോ നടത്തിയ പ്രീപോള്‍ സര്‍വേ ഫലത്തില്‍ ഭൂരിപക്ഷമില്ലാതെ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനക്കയറ്റത്തിനാണ് പഞ്ചാബില്‍ സാധ്യത. ശിരോമണി അകാലിദള്‍-ബിഎസ്പി സഖ്യം 14-17 സീറ്റുകള്‍ നേടുമെന്നാണ് സര്‍വേ പ്രവചനം. ബിജെപി-പിഎല്‍സി സഖ്യം 1-3 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും ഭരണത്തിലിരിക്കുന്ന കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സര്‍വേ സൂചിപ്പിക്കുന്നു. ആകെയുള്ള 117ല്‍ 104 സീറ്റുകളിലേക്കാണ് ആംആദ്മി പാര്‍ട്ടി മത്സരിക്കുക.






2017ല്‍ ശിരോമണി അകാലിദള്‍ സര്‍ക്കാരിനെ താഴെയിറക്കിയാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പഞ്ചാബിലെ ഭരണം പിടിച്ചെടുത്തത്. എന്നാല്‍ കാലാവധി അവസാനിക്കും മുന്‍പേ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നതും പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സിദ്ദുവുമായുള്ള തുറന്ന പോരും അമരീന്ദറിന്റെയും പാര്‍ട്ടിയുടെയും വിധിയെഴുതി.


Post a Comment

Previous Post Next Post