അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളി മലപ്പുറത്ത് പിടിയില്‍






അസം പൊലീസ് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളി പിടിയിലായി. മലപ്പുറത്ത് വെച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സോനിത്പൂര്‍ സ്വദേശി അസ്മത്ത് അലി, സഹായി അമീര്‍ കുസ്മു എന്നിവരാണ് അറസ്റ്റിലായത്.





വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗത്തെ വേട്ടയാടിയ കേസിലെ പ്രതികളെയാണ് ഇപ്പോള്‍ പിടികൂടിയത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം മലപ്പുറത്ത് ഒളിച്ച് താമസിക്കവേയാണ് പ്രതികളെ പിടികൂടിയത്.
പ്രതിയെ കേരളത്തിലെത്തുന്ന അസാം പൊലീസിന് കേരളാ പൊലീസ് കൈമാറും. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച അസ്മത്ത് അലിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് അസം പൊലീസ് 5 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.




അസമില്‍ നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ ജോലി അന്വേഷിച്ചെത്തുന്ന തൊഴിലാളികള്‍ക്ക് ഒപ്പമാണ് കേരളത്തിലേക്ക് കടന്നതെന്നാണ് വിവരം. തൊഴിലാളികള്‍ക്ക് ഒപ്പമായിരുന്നു താമസവും. മലപ്പുറത്ത് ഒളിവില്‍ കഴിയുന്നതിനിടെയാണ് അറസ്റ്റുണ്ടായത്. കേരളത്തിലേക്ക് കടന്നതോടെ ഇയാളെ കുറിച്ച് അസം പൊലീസിന് വിവരമൊന്നുമുണ്ടായിരുന്നില്ല.





കഴിഞ്ഞ ദിവസം ഇയാള്‍ ബന്ധുക്കളെ ഫോണില്‍ വിളിച്ചു. ഇത് മനസിലാക്കിയ പൊലീസ് സംഘം, പ്രതി കേരളത്തിലാണെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളാ പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

Post a Comment

Previous Post Next Post