ആക്രമണം കടുപ്പിച്ച് റഷ്യ; ചെറുത്തുനില്‍പ് ശക്തമെന്ന് യുക്രെയ്ന്‍: പോരാട്ടം രൂക്ഷം






യുക്രെയ്നില്‍ ആക്രമണം കടുപ്പിച്ച് റഷ്യ. കീവ് നിയന്ത്രണത്തിലാക്കാന്‍ റഷ്യയ്ക്കൊപ്പം ചേര്‍ന്ന് ചെചൻ സൈന്യവും ആക്രമണം ശക്തമാക്കി. അതേസമയം, റഷ്യന്‍ നീക്കത്തെ പ്രതിരോധിക്കാന്‍ യുക്രെയ്ൻ സഹായ വാഗ്ദാനവുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തി. റഷ്യയില്‍ യുദ്ധവിരുദ്ധ വികാരം ശക്തമാണ്.  





യുക്രെയ്ന്‍ ചര്‍ച്ചക്ക് തയാറാവുന്നില്ലെന്ന് കുറ്റപ്പെടുത്തിയതിന് പിന്നാലെ ആക്രമണം ശക്തമാക്കുകയാണ് റഷ്യ. സൈനിക കേന്ദ്രങ്ങള്‍ക്ക് പുറമേ, ജനവാസ മേഖലകളിലും ആക്രമണം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. കിഴക്കന്‍ യുക്രെയിനില്‍ 19 സാധാരണക്കാര്‍ കൂടി കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖര്‍കിവ് നഗരത്തിലും കിവിന് സമാനമായ ഏറ്റുമുട്ടല്‍ നടക്കുകയാണ്. സുമിയിലും ആക്രമണം ഉണ്ടായി. റഷ്യന്‍ സൈന്യം ലിവിവ് നഗരത്തില്‍ പ്രവേശിച്ചു. റഷ്യന്‍ സൈന്യത്തിനൊപ്പം യുക്രെയ്നെതിരായ ആക്രമണം കടുപ്പിച്ച് ചെചൻ സേനയും രംഗത്തെത്തി. യുക്രെയ്ന്‍ സൈനിക കേന്ദ്രം പിടിച്ചെടുത്തെന്ന് ചെച്നിയൻ പ്രസിഡന്റ് അവകാശപ്പെട്ടു. കീവ് നഗരത്തില്‍ കര്‍ഫ്യു തുടരുകയാണ്. 





അതേസമയം, യുക്രെയ്ന്‍ ചെറുത്തുനില്‍പ്പില്‍ നിന്ന് പിന്നോട്ടുപോയിട്ടില്ല. റഷ്യന്‍ യുദ്ധവിമാനം തകര്‍ത്തതായി യുക്രെയ്ന്‍ സേന അവകാശപ്പെട്ടു. പെട്രോള്‍ ബോംബുപോലും പ്രതിരോധത്തിന് ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ, യുക്രെയ്ന് ആയുധം നല്‍കുമെന്ന് ജര്‍മിനി വ്യക്തമാക്കി. സൈനീക വാഹനങ്ങള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ആയുധങ്ങളും 500 ചെറു മിസൈലുകളുമാണ് ഉടന്‍ നല്‍കുക. യുക്രെയ്ന്‍ വൈദ്യസഹായം നല്‍കുമെന്ന് അസര്‍ബൈജാനും അറിയിച്ചു. റഷ്യയില്‍ അതിനിടെ, യുദ്ധവിരുദ്ധ വികാരം ശക്തമാണ്. പ്രതിഷേധിച്ച മൂവായിരത്തിലധികം പേര്‍ അറസ്റ്റിലായതായാണ് റിപ്പോര്‍ട്ടുകള്‍. 

Post a Comment

Previous Post Next Post