പക്ഷിയെ നോക്കി പോയി; കൊടുംകാട്ടിൽ കുടുങ്ങി കുട്ടികൾ; 27-ാം ദിവസം കണ്ടെത്തി; ഞെട്ടല്‍





ആമസോൺ മഴക്കാടുകളിൽ അബദ്ധത്തിൽ അകപ്പെട്ട് കാണാതായ ആറും എട്ടു വയസുള്ള കുട്ടികളെ തിരികെ കിട്ടി. ഭക്ഷണം കഴിക്കാതിരുന്നതിനെ തുടർന്ന് തൊലിയൊട്ടി അസ്ഥികൾ തെളിഞ്ഞ നിലയിലാണ് കുരുന്നുകളെ കണ്ടെത്തിയത്.




എട്ടുവയസ്സുകാരനായ ഗ്ലെസൻ കാർവാലോ റിബേറോയും ആറു വയസ്സുകാരനായ ഗ്ലാക്കോ കാർവാലോ റിബേറോയുമാണ് പക്ഷിയുടെ പിന്നാലെ കാട്ടിലേക്ക് പോയത്. ഫെബ്രുവരി 18 ന് കാണാതായ കുട്ടികളെ മാർച്ച് 15 ന് കാട്ടിൽ മരംവെട്ടാനെത്തിയ വ്യക്തി കണ്ടെത്തുകയായിരുന്നു.
കുട്ടികളെ കണ്ടെത്തിയ വിവരം ഉടൻ തന്നെ പുറംലോകത്തെ അറിയിച്ച പ്രദേശവാസി ഇവരെ ടൗൺഹാളിലെത്തിച്ചു.




വിമാനമാർഗം ആമസോണാസിന്റെ തലസ്ഥാന നഗരമായ മനാവൂസിലെത്തിച്ച ശേഷം  ഇവർക്ക് വിദഗ്ധ ചികിത്സ നൽകും. ആമസോണാസിലെ പാൽമെയ്റ എന്ന തദ്ദേശീയ ഗോത്രത്തിൽ പെട്ടവരാണ് കുട്ടികൾ. ഇവരെ കാണാതായശേഷം കുറച്ചുദിവസങ്ങൾ പൊലീസും അഗ്നിശമന സേനയും വലിയ തിരച്ചിൽ നടത്തിയെങ്കിലും കാര്യമില്ലെന്ന നിഗമനത്തിൽ പിന്നീട് അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ കുട്ടികളുടെ ഗോത്രമായ പാൽമെയ്റയിലെ അംഗങ്ങൾ തിരച്ചിൽ തുടർന്നുകൊണ്ടിരുന്നു. ആ തിരച്ചിലാണ് ഒടുവിൽ സഫലമായത്.





ബ്രസീലിലെ ഏറ്റവും വലിയ സംസ്ഥാനമാണ് ആമസോണാസ്. ആമസോൺ നദിയിൽ നിന്നാണ് ഈ സംസ്ഥാനത്തിന് പേരു വന്നത്. സംസ്ഥാനത്തിന്റെ നല്ലൊരു ഭാഗവും മഴക്കാടുകളാണ്. 

Post a Comment

Previous Post Next Post