അബുദാബിയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയതായി പരാതി






അബുദാബിയില്‍ ജോലി വാഗ്ദാനം ചെയ്ത് കൊല്ലത്തെ കുന്നത്തൂര്‍ താലൂക്ക് നിവാസികള്‍ ഉള്‍പ്പെടെ നിരവധി പേരില്‍ നിന്ന് പണം തട്ടിയെടുത്ത മലപ്പുറം സ്വദേശികളെ പിടികൂടണമെന്നും പണം തിരികെ കിട്ടാന്‍ നടപടി വേണമെന്നും ആവശ്യപ്പെട്ട് കബളിപ്പിക്കപ്പെട്ടവര്‍ രംഗത്ത്. സാമ്പത്തിക തട്ടിപ്പിനിരയായവര്‍ കൊല്ലത്ത് വാര്‍ത്താസമ്മേളനം വിളിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച പരാതി ശാസ്താംകോട്ട സ്വദേശി ബി. അജയകുമാര്‍ കൊട്ടാരക്കര റൂറല്‍ എസ്.പിക്കും ശാസ്താംകോട്ട ഡിവൈഎസ്.പിക്കും നല്‍കിയിട്ടുണ്ട്.





അബുദാബിയില്‍ എത്തിഹാദ് എയര്‍ലൈന്‍സില്‍ സ്റ്റോര്‍ കീപ്പറായി ജോലി വാഗ്ദാനം ചെയ്താണ് ലക്ഷങ്ങള്‍ തട്ടിയത്. അജയകുമാറില്‍ നിന്ന് 1.25 ലക്ഷം രൂപ, പോരുവഴി ഇടയ്ക്കാട് തെക്ക് സ്വദേശി ആര്‍. ഉണ്ണിക്കൃഷ്ണപിള്ളയില്‍ നിന്ന് ഒരു ലക്ഷം രൂപ, മുതുപിലാക്കാട് സ്വദേശി ജെ.എസ്. ഹരിലാലില്‍ നിന്ന് 85000 രൂപ, ശൂരനാട് വടക്ക് കണ്ണമം സ്വദേശി അനിരുദ്ധനില്‍ നിന്ന് 1.25 ലക്ഷം രൂപ എന്നിങ്ങനെയാണ് നഷ്ടമായത്. ആലപ്പുഴ, ചാവക്കാട്, ഗുരുവായൂര്‍, തൃശൂര്‍, മലപ്പുറം എന്നിവിടങ്ങളിലെ ഇരുപതിലധികം പേരില്‍ നിന്നും ഇവര്‍ പണം തട്ടിയെടുത്തയായി പൊലീസില്‍ പരാതിയുണ്ട്.





പണം കൈക്കലാക്കിയ ശേഷം വിസ ശരിയായിട്ടുണ്ടെന്നും അബുദാബി എത്തിഹാദ് എയര്‍ലൈന്‍സിന്റെ എറണാകുളത്തെ ഓഫീസില്‍ നിന്ന് വിളിക്കുമെന്നും തട്ടിപ്പ് സംഘത്തിലെ പ്രധാനി അറിയിച്ചു. എന്നാല്‍ ഒരറിയിപ്പും ലഭിച്ചില്ല.
തുടര്‍ന്ന് മലപ്പുറത്തെ വീട്ടിലെത്തിയ പരാതിക്കാരോട് വിസ ഉടന്‍ ശരിയാകുമെന്ന് പറഞ്ഞുവിശ്വസിപ്പിച്ചു. ഇടയ്ക്ക് എയര്‍ടിക്കറ്റ് ആയിട്ടുണ്ടെന്നും യാത്രക്കുവേണ്ട തയാറെടുപ്പുകള്‍ നടത്താനും നിര്‍ദേശിച്ചു. എന്നാല്‍ ഇതുവരെ വിസ ശരിയാക്കി നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്തില്ല.

Post a Comment

Previous Post Next Post