ബിജെപി റാലിയിലേക്ക് എംഎൽഎ വാഹനം പാഞ്ഞുകയറി; എംഎൽഎയെ തല്ലിച്ചതച്ചു





ബിജു ജനതാദൾ (ബിജെഡി) പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്ത എംഎൽഎയുടെ വാഹനം ബിജെപി പ്രവർത്തകരുടെ ജാഥയിലേക്കു പാഞ്ഞുകയറി. പൊലീസ് ഉദ്യോഗസ്ഥനടക്കം 24 പേർക്കു പരുക്കേറ്റു. ഖുർദ ജില്ലയിൽ ശനിയാഴ്ച രാവിലെയാണു സംഭവമെന്നു പൊലീസ് പറഞ്ഞു. വാഹനം ഓടിച്ചിരുന്ന എംഎൽഎ പ്രശാന്ത് ജഗ്ദേവിനെ അപകടം നടന്നതിനു പിന്നാലെ പ്രവർത്തകർ തല്ലിച്ചതച്ചു.




ചിൽക തടാകത്തിനു സമീപം, ഭാൻപുർ പഞ്ചായത്ത് കെട്ടിടത്തിനു മുന്നിൽ 200ഓളം ബിജെപി പ്രവർത്തകർ ജാഥ നടത്തുന്നതിനിടെ ജഗ്ദേവ് എംഎൽഎ സ്ഥലത്തെത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. കെട്ടിടത്തിനു സമീപത്തേക്കു വാഹനം എടുക്കാൻ ശ്രമിച്ച എംഎൽഎയെ പൊലീസും പാർട്ടി പ്രവർത്തകരും ചേർന്നു തടഞ്ഞതാണെന്നും എന്നാൽ, എംഎൽഎ ആക്സിലേറ്ററിൽ കാലമർത്തി വാഹനം മുന്നോട്ടെടുക്കുകയായിരുന്നെന്നും ഐജി അറിയിച്ചു. കഴിഞ്ഞ വർഷം ബിജെപി ദലിത് നേതാവിനെ തല്ലിച്ചതച്ചതിനെ തുടർന്നാണ് ഇദ്ദേഹത്തെ ബിജെഡിയിൽനിന്നു സസ്പെൻഡ് ചെയ്തത്. പരുക്കേറ്റ 24 പേരിൽ പൊലീസ് ഇൻസ്പെക്ടർ അടക്കമുള്ള 5 പേരുടെ നില ഗുരുതരമാണ്. അപകടത്തിനു പിന്നാലെ പ്രവർത്തകർ എംഎൽഎയെ കയ്യേറ്റം ചെയ്തതായും ഐജി പറഞ്ഞു.




52 വയസ്സുകാരനായ എംഎൽഎ മദ്യലഹരിയിലാണു വാഹനം ഓടിച്ചതെന്ന് സമീപവാസിയായ അരുൺ കുമാർ നായക് ആരോപിച്ചു. എംഎൽഎയെ മർദിച്ചതിനു പുറമേ അപകടത്തിന് ഇടയാക്കിയ കാർ പ്രവർത്തകർ അഗ്നിക്കിരയാക്കി. പരുക്കേറ്റ എംഎൽഎയെ ആശുപത്രിയിലേക്കു നീക്കി. ഒഡീഷയിൽ ബിജെപി– ബിജെഡി സഖ്യമാണു ഭരണത്തിൽ. 

Post a Comment

Previous Post Next Post