രഹസ്യമാക്കാൻ പറഞ്ഞ ചിത്രം ഗായത്രി പുറത്തുവിട്ടു; കൊലയുടെ കാരണം വെളിപ്പെടുത്തി പ്രവീൺ





തിരുവനന്തപുരം: നഗരത്തിലെ പള്ളിയിൽ വച്ചു താലി കെട്ടിയതുൾപ്പെടെ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പുറത്തുവിട്ടതാണു കൊലപാതകത്തിലേക്കു നയിച്ച പെട്ടെന്നുണ്ടായ പ്രകോപനമെന്ന് പ്രതി പ്രവീൺ. പൊലീസ് ഇതു പൂർണമായും വിശ്വസിച്ചിട്ടില്ല. മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും പരിശോധിക്കും. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണു തീരുമാനം. നിലവിലുള്ള വിവാഹബന്ധം വേർപ്പെടുത്തിയ ശേഷം ഗായത്രിയെ വിവാഹം കഴിക്കാമെന്നു പ്രവീൺ ഉറപ്പു കൊടുത്തിരുന്നെങ്കിലും അതിനു തയാറായിരുന്നില്ലെന്നു പൊലീസ് അറിയിച്ചു. രഹസ്യമായി ഈ ബന്ധം തുടരാനായിരുന്നു പദ്ധതി. 




ഗായത്രിയെ സമാധാനിപ്പിക്കാനായി 2021 ഫെബ്രുവരിയിൽ നഗരത്തിലെ ഒരു പള്ളിയിൽ കൊണ്ടുപോയി താലി കെട്ടി. അതിന്റെ ചിത്രവും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും ഗായത്രി മൊബൈൽ ഫോണിൽ സൂക്ഷിച്ചിരുന്നു. ഒരു കാരണവശാലും ഈ ചിത്രങ്ങൾ പുറത്തുവിടരുതെന്ന് ഇയാൾ നിർദേശിച്ചിരുന്നു. താലി കെട്ടിയ വിവരം ഗായത്രിയും രഹസ്യമാക്കി വച്ചു. ഇവരുടെ ബന്ധം അറിഞ്ഞ പ്രവീണിന്റെ ഭാര്യയുടെ പരാതിയെത്തുടർന്നു ജ്വല്ലറി അധികൃതർ ഇയാളെ തമിഴ്നാട്ടിലെ തിരുവണ്ണാമലയിലേക്കു സ്ഥലം മാറ്റി. ഇന്നലെ ഉച്ചയോടെ അവിടെ എത്തണമെന്നും നിർദേശിച്ചു. തന്നെയും ഒപ്പം കൂട്ടണമെന്നു ഗായത്രി ആവശ്യപ്പെട്ടെങ്കിലും പ്രവീൺ സമ്മതിച്ചില്ല.




കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തിരിച്ചയയ്ക്കാൻ വേണ്ടിയാണു നഗരത്തിലെ ഹോട്ടലിൽ മുറിയെടുത്തു ഗായത്രിയെ വിളിച്ചു വരുത്തിയതെന്നാണ് ഇയാൾ പൊലീസിനു മൊഴി നൽകിയത്. തന്നെ വഞ്ചിക്കുകയാണെന്നു മനസ്സിലാക്കിയ ഗായത്രി പ്രവീണുമായി വഴക്കിടുകയും തർക്കത്തിനിടെ താലികെട്ടിന്റേതുൾപ്പെടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.  ഇതോടെയാണു പ്രവീൺ ഗായത്രിയെ കൊലപ്പെടുത്തിയതെന്നാണു കരുതുന്നത്. കൊല നടന്ന സ്ഥലം സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻ കുമാർ സന്ദർശിച്ചു.

Post a Comment

Previous Post Next Post