'ഇന്നല്ലെങ്കിൽ നാളെ കാവി പതാക ദേശീയ പതാകയാക്കും; ഹിന്ദുക്കൾ ഒന്നിക്കണം'; വിവാദം





ദേശീയ പതാകയായി ത്രിവർണ പതാകയ്ക്ക് പകരം കാവി പതാക ആക്കണമെന്ന് ആര്‍.എസ്.എസ്. നേതാവ്. കര്‍ണാടകയിലെ ആര്‍.എസ്.എസ് നേതാവ് കല്ലഡ്‌കെ പ്രഭാകര്‍ ഭട്ടാണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. മംഗലുരവിൽ വെച്ച് നടന്ന വിശ്വ ഹിന്ദു പരിഷത്തിന്റെ പരിപാടിയില്‍ വെച്ചായിരുന്നു ഭട്ടിന്റെ പ്രസ്താവന.




ത്രിവര്‍ണ പതാകയ്ക്ക് പകരം കാവി പതാക സ്ഥാപിക്കണമെന്നും ഇന്നല്ലെങ്കില്‍ നാളെ അത് സംഭവിക്കുമെന്നുമായിരുന്നു ഇയാളുടെ പ്രസ്താവന. ഇതിനായി ഹിന്ദുക്കളും ഹിന്ദു സംഘടനകളും ഒന്നിച്ചു നില്‍ക്കണം. ഈ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നും, പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്താല്‍ ഭൂരിഭാഗം പേരും പിന്തുണയക്കുമെന്നും ഭട്ട് പറയുന്നു.




ഭട്ടിന്റെ വാക്കുകൾ കേട്ട് പ്രവര്‍ത്തകര്‍ ആരവം മുഴക്കുന്നതും ഭാരത് മാതാ കി ജയ് വിളിക്കുന്നതും വിഡിയോയിലുണ്ട്.
ചെങ്കോട്ടയില്‍ ദേശീയ പതാകയ്ക്ക് പകരം കാവിക്കൊടി ഉയര്‍ത്തണമെന്ന് ബി.ജെ.പി മന്ത്രിയായ ഈശ്വരപ്പയും ആവശ്യപ്പെട്ട് രംഗത്തു വന്നിരുന്നു. ത്രിവര്‍ണ പതാകയ്ക്ക് പകരം കാവിക്കൊടി ഭാവിയില്‍ ദേശീയ പതാകയാവുമെന്നാണ് കെ.എസ്. ഈശ്വരപ്പ പറഞ്ഞത്.




ഹിജാബ് വിരുദ്ധ പ്രതിഷേധത്തിനിടെ ഷിമോഗയിലെ സര്‍ക്കാര്‍ കോളേജില്‍ ത്രിവര്‍ണ പതാക മാറ്റി വിദ്യാര്‍ത്ഥികള്‍ കാവിക്കൊടി ഉയര്‍ത്തിയെന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയോട് പ്രതികരിക്കവേയായിരുന്നു ഈശ്വരപ്പ ഇക്കാര്യം പറഞ്ഞത്.

Post a Comment

Previous Post Next Post