പശുവിനെ വെടിവച്ചു കൊന്ന് പിടിയിലായ യുട്യൂബർ പൊലീസ് സ്റ്റേഷനിലും ഇറച്ചിക്കറി വിളമ്പി






ഓയിൽപാം എസ്റ്റേറ്റിൽ മേയാൻ വിട്ട പശുവിനെ വെടിവച്ചു കൊന്ന് ഇറച്ചിയാക്കി കടത്തിയ കേസിലെ പ്രതി യുട്യൂബർ ചിതറ ഐരക്കുഴി സജീർ മൻസിലിൽ രജീഫ് (റെജി-35) ഇറച്ചിക്കറി വച്ച് പൊലീസ് സ്റ്റേഷൻ, ഫയർ സ്റ്റേഷൻ എന്നിവിടങ്ങളിൽ വിതരണം ചെയ്തു പ്രചാരണം നടത്തിയ ആൾ. വിളക്കുപാറ ഓയില്‍പാം എസ്റ്റേറ്റിനകത്ത് മേയാൻ വിട്ട പശുവിനെ വെടിവച്ചു കൊന്ന കേസിൽ റജീഫ്, അച്ഛൻ കമറുദീൻ (62) ചിതറ കൊച്ചാലുംമൂട് രേഖ ഭവനിൽ ഹിലാരി (42) എന്നിവരെ ഏരൂർ പൊലീസാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.




കടയ്ക്കൽ ഫയർ സ്റ്റേഷൻ, കടയ്ക്കൽ ഉൾപ്പെടെയുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിൽ മ്ലാവ്, ആട് എന്നിവയുടെ ഇറച്ചി ആണെന്നു പറഞ്ഞ് വിതരണം ചെയ്ത ശേഷം ദൃശ്യം ട്യൂബിൽ കൂടി പുറത്ത് വിട്ടിരുന്നു. ഏരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പശുവിനെ കാണാതായതിനെ തുടർന്നു നടത്തിയ പരിശോധനയിൽ സിസി ടിവി ദൃശ്യമാണ് ഇവരെ പിടികൂടാൻ സഹായകമായത്. പൊലീസ് സ്റ്റേഷനുകളിലും മറ്റും ഇറച്ചി വിതരണം ചെയ്യുന്നതിനാൽ റജീഫിനെ സംശയിച്ചിരുന്നില്ല.




30,000 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ഓയിൽപാം എസ്റ്റേറ്റിൽ സാധാരണക്കാരായ കർഷകരാണ് അവരുടെ പശുക്കളെ ഉൾപ്പെടെ മേയാൻ വിടുന്നത്. കമ്പംകോട് അഭിലാഷ് ഭവനിൽ സജിയുടെ പശുവിനെ കാണാതായതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.




വാഹനവും തോക്കും ഇവരിൽ നിന്നു പൊലീസ് പിടിച്ചെടുത്തിരുന്നു. യുട്യൂബർ എന്നു പറ‍ഞ്ഞു വാഹനവുമായി ഓയിൽപാം എസ്റ്റേറ്റിൽ കടന്നു കയറുകയാണ് റജീഫും സംഘത്തിന്റെയും പതിവ്. ഓയിൽപാം ചിതറ, വിളക്കുപാറ എസ്റ്റേറ്റുകളിൽ പന്നി, പശു എന്നിവയെ വെടിവച്ച് ഇറച്ചി കടത്തുന്നതായി നേരത്തേ പരാതി ഉയർന്നിരുന്നു.

Post a Comment

Previous Post Next Post