അംബേദ്കര്‍ ദിനാചരണത്തിലെ കൊടി കെട്ടൽ; ബിജെപി വിസികെ തെരുവുയുദ്ധം




അംബേദ്കര്‍ ദിനാചരണത്തില്‍ കൊടി കെട്ടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം ചെന്നൈയില്‍ ബി.ജെ.പി, വി.സി.കെ പ്രവര്‍ത്തകര്‍ തമ്മിലുള്ള തെരുവുയുദ്ധത്തിലെത്തി. പൊലീസുകാരടക്കം നിരവധിപേര്‍ക്കു പരുക്കേറ്റു. ഇരുകൂട്ടര്‍ക്കുമെതിരെ കോയമ്പേട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 




ചെന്നൈയില്‍ ഡോക്ടര്‍ അംബേദ്കറുടെ പ്രധാന പ്രതിമയുള്ളത് തിരക്കേറിയ കോയമ്പേട് ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്താണ്. അംബേദ്കര്‍ ജയന്തിക്കു രാഷ്ട്രീയ,സാമൂഹിക സംഘടനാ നേതാക്കന്‍മാരെല്ലാം ഇവിടെയെത്തിയാണ് പൂക്കളര്‍പ്പിക്കുന്നത്. തിരക്കൊഴിവാക്കുന്നതിനായി ഓരോരുത്തര്‍ക്കും പൊലീസ് പ്രത്യേകം സമയവും അനുവദിച്ചിരുന്നു.




തമിഴ്നാട്ടിലെ പ്രമുഖ ദളിത് പാര്‍ട്ടിയായ വി.സി.കെ പ്രവര്‍ത്തകര്‍ അധ്യക്ഷന്‍ തിരുമാവളവന്‍റെ നേതൃത്വത്തില്‍ രാവിലെ പത്തുമണിയോടെ പ്രതിമയില്‍ പുഷ്പാര്‍ചചന നടത്തി. പ്രതിമയ്ക്കു ചുറ്റും പാര്‍ട്ടി കൊടികെട്ടി. തൊട്ടുപിറകെ കേന്ദ്രമന്ത്രി എല്‍.മുരുകന്‍,ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈ എന്നിവര്‍ അണികളോടപ്പമെത്തി.




പ്രദേശത്തെ വി.സി.കെ കൊടികള്‍ അഴിച്ചുമാറ്റി സ്വന്തം കൊടി കെട്ടാന്‍ കൂട്ടത്തില്‍ ചിലര്‍ ശ്രമിച്ചതോടെ വാക്കുതര്‍ക്കമായി. വാക്കുതര്‍ക്കം നീണ്ടു കയ്യേറ്റത്തിലെത്തി. ബി.ജെ.പി പ്രവര്‍ത്തര്‍ക്ക് നല്ലരീതിയില്‍ അടികിട്ടി.  പൊലീസ് ഇടപെട്ടു ഇരകൂട്ടരെയും റോഡിന്റെ ഇരുഭാഗങ്ങളിലേക്കു മാറ്റി. തുടര്‍ന്ന് പരസ്പരം കല്ലേറായിഅടിയേറ്റു ബി.ജെ.പിയുടെ പ്രാദേശിക നേതാക്കളായ ഹരികൃഷ്ണന്‍ , സെന്തില്‍  എന്നിവരുടെ തലപൊട്ടി.ഒരു പൊലീസുകാരനും കല്ലേറില്‍ പരുക്കേറ്റു. 




ഇരുകൂട്ടരുമായി പൊലീസ് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സംഘര്‍ഷത്തിന് അയവുവന്നത്. ഇരുപാര്‍ട്ടികളിലെയും പ്രവര്‍ത്തകരെ  പ്രതികളാക്കി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Post a Comment

Previous Post Next Post