ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസ്; അന്വേഷണം ഭീകര വിരുദ്ധ സ്‌ക്വാഡിന് കൈമാറി


കൊച്ചി : നടി ലീനാ മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിന് നേരെയുണ്ടായ വെടിവെയ്പ് കേസ് ഭീകര വിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കും. കേസിന്റെ അന്വേഷണ ചുമതല ഭീകര വിരുദ്ധ സ്‌ക്വാഡിന് കൈമാറി. എറണാകുളം ക്രൈംബ്രാഞ്ചിന് ആയിരുന്നു കേസിന്റെ അന്വേഷണ ചുമതല.

കൊടും കുറ്റവാളി രവി പൂജാരിയാണ് കേസിലെ മുഖ്യ പ്രതി. അതിനാല്‍ കേസില്‍ തീവ്രവാദ ബന്ധമുണ്ടെന്നാണ് കരുതുന്നത്. ഇതേ തുടര്‍ന്നാണ് അന്വേഷണം ഭീകര വിരുദ്ധ സ്‌ക്വാഡിന് കൈമാറാന്‍ തീരുമാനം ആയത്. ഇയാള്‍ ക്വട്ടേഷന്‍ നല്‍കിയതു പ്രകാരമാണ് ബ്യൂട്ടി പാര്‍ലറിന് നേരെ ആക്രമണം ഉണ്ടായത് എന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ തുടരന്വേഷണം ആകും ഭീകര വിരുദ്ധ സ്‌ക്വാഡ് നടത്തുക.

കേസിലെ തീവ്രവാദ ബന്ധമാണ് സ്‌ക്വാഡ് പ്രധാനമായും അന്വേഷിക്കുക. രവി പൂജരിയുടെ പങ്ക് സംബന്ധിച്ചും സ്‌ക്വാഡ് വിശദമായ അന്വേഷണം നടത്തും. നിലവില്‍ കര്‍ണ്ണാടക പോലീസിന്റെ കസ്റ്റഡിയിലാണ് രവി പൂജാരി.

Post a Comment

أحدث أقدم