അമേരിക്കയിലെ കൊവിഡ് വ്യാപനം ഉയര്‍ന്ന് നില്‍ക്കെ പ്രതിസന്ധി അവസാനിച്ചെന്ന് ട്രംപ്

വാഷിംഗ്ടണ്‍ | ലോകത്തെ കൊവിഡ് വ്യാപനത്തില്‍ ഇപ്പോഴും മുന്‍നിരയില്‍ നില്‍ക്കെ പ്രതിസന്ധി അവസാനിച്ചെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലെ പ്രതിവാര കൊവിഡ് വര്‍ധന 44 ശതമാനമായി കുറഞ്ഞു. മരണ നിരക്ക് യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. ഈ സാഹചര്യത്തില്‍ ഇനിയും അടച്ചിടേണ്ടതില്ലെന്ന് ട്രംപ് പറഞ്ഞു.

കൊവിഡിനെതിരെ രാജ്യം നന്നായി പോരാടി, അതിന് വേണ്ടി പ്രവര്‍ത്തിച്ച എല്ലാവരെ കുറിച്ചും അഭിമാനമുണ്ട്, വാക്സിനുകള്‍ ഇപ്പോള്‍ ലഭ്യമായി കഴിഞ്ഞു, പക്ഷെ വാക്സിന്‍ ഉപയോഗിക്കാതെ തന്നെ നാമതിനെ അതിജീവിച്ചു കഴിഞ്ഞു. മുമ്പത്തേക്കാളേറെ പേര്‍ ഇപ്പോള്‍ രോഗമുക്തി നേടുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.

കുട്ടികളില്‍ കൊവിഡ് മൂലമുള്ള ഗുരുതര പ്രത്യാഘാതങ്ങള്‍ വളരെ കുറവാണ്. ഇതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സുരക്ഷിതമായി തുറന്നു പ്രവര്‍ത്തിക്കാവുന്നതാണ്. 25 വയസിന് താഴെ പ്രായമുള്ളവരില്‍ മരണനിരക്ക് 0.2 ശതമാനം മാത്രമാണെന്നും 20 കോളജുകളിലെകണക്കുകളുടെ അടിസ്ഥാനത്തില്‍ വൈറസ് ബാധിച്ച ഒരു വിദ്യാര്‍ഥി പോലും ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിച്ചില്ലെന്നും ട്രംപ് പറയുന്നു.

നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയിച്ചാല്‍ രാജ്യമൊട്ടാകെ അടച്ചു പൂട്ടുമെന്ന്ട്രംപ് മുന്നറിയിപ്പ് നല്‍കി. ഡെമോക്രാറ്റുകള്‍ നിര്‍ദേശിക്കുന്ന തരത്തില്‍ രാജ്യത്തിന്റെ മൊത്തമായ അടച്ചുപൂട്ടല്‍ അശാസ്ത്രീയവും തെറ്റായതുമായ നടപടിയാണെന്നും രോഗബാധയുള്ള സ്ഥലങ്ങള്‍ മാത്രം അടച്ചു പൂട്ടി വൈറസിനെ നിയന്ത്രിക്കാമെന്നും ട്രംപ് പറഞ്ഞു.തന്റെ ഭരണകാലത്തെ പ്രധാനനേട്ടങ്ങളിലൊന്നായിരിക്കും അഫ്ഗാനിസ്ഥാനുമായി സ്ഥാപിക്കുന്ന സമാധാനപരമായ സൗഹൃദമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. യുഎഇയും ഇസ്രായേലുമായി ചരിത്രപ്രധാനമായ സമാധാനക്കരാര്‍ വൈറ്റ് ഹൗസില്‍ വരുന്ന ആഴ്ചയില്‍ ഒപ്പുവെക്കുമെന്നും ട്രംപ് അറിയിച്ചു.

Post a Comment

أحدث أقدم