ന്യൂഡൽഹി: ലോക്സഭ, നിയമസഭതിരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥികൾക്ക് ചെലവഴിക്കാൻ കഴിയുന്ന തുകയുടെ പരിധി ഉയർത്തി. തിരഞ്ഞെടുപ്പ് കമ്മീഷനുമായി ആലോചിച്ച് കേന്ദ്ര സർക്കാരാണ് പ്രചാരണ ചെലവിന്റെ പരിധി പത്ത് ശതമാനം ഉയർത്തിയത്. ലോക്സഭതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് ചെലവഴിക്കാൻ കഴിയുന്ന തുകയുടെ പരിധി 70 ലക്ഷത്തിൽനിന്ന് 77 ലക്ഷമായാണ് ഉയർത്തിയിട്ടുള്ളത്. ചെറിയ സംസ്ഥാനങ്ങളുടെ കാര്യത്തിൽ പരിധി 54 ലക്ഷത്തിൽനിന്ന് 59 ലക്ഷമായി ഉയർത്തി. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പരിധി 28 ലക്ഷത്തിൽനിന്ന് 30.8 ലക്ഷമായി ഉയർത്തിയിട്ടുണ്ട്. പ്രചാരണ ചെലവിന്റെ പരിധി 20 ലക്ഷമായി നിശ്ചയിച്ചിരുന്ന സംസ്ഥാനങ്ങളിൽ അത് 22 ലക്ഷമായി വർധിപ്പിച്ചിട്ടുണ്ടെന്നും കേന്ദ്ര നിയമ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. കോവിഡ് വ്യാപനത്തിനിടെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പും പല സംസ്ഥാനങ്ങളിലും ഉപതിരഞ്ഞെടുപ്പുകളും വരാനിരിക്കെയാണ് കേന്ദ്ര സർക്കാരിന്റെ നടപടി. കോവിഡ് പശ്ചാത്തലത്തിൽ സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് ചെലവിന്റെ പരിധി പത്ത് ശതമാനം ഉയർത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. ജനങ്ങൾ കൂട്ടംകൂടുന്നതിന് വിലക്കുള്ള സാഹചര്യത്തിലായിരുന്നു ഇത്.സ്ഥാനാർഥികൾക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബദൽ മാർഗങ്ങൾ കണ്ടത്തേണ്ടതിനാൽ പരിധി ഉയർത്തണമെന്നായിരുന്നു കമ്മീഷന്റെ ശുപാർശ. എന്നാൽ, കോവിഡ് സാഹചര്യം കണക്കിലെടുത്താണോ പ്രചാരണ ചെലവിന്റെ പരിധി ഉയർത്തിയിട്ടുള്ളത് എന്നകാര്യം ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. കോവിഡ് പ്രതിസന്ധിക്കിടെ നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ മാത്രമാണോ തീരുമാനം ബാധകമാവുക എന്നകാര്യത്തിലും വ്യക്തതയില്ല. 2014 ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പാണ് ഇതിനുമുമ്പ് പ്രചാരണ ചെലവിന്റെ പരിധി ഉയർത്തിയിട്ടുള്ളത്.
إرسال تعليق