തിരുവനന്തപുരം | ബാര്‍ കോഴ കേസിലെ വിജിലന്‍സ് അന്വേഷണത്തില്‍ തനിക്ക് വിശ്വാസമില്ലെന്ന് ബാറുടമ ബിജു രമേശ്. സത്യം വെളിച്ചത്തു വരണമെങ്കില്‍ കേന്ദ്ര ഏജന്‍സി തന്നെ അന്വേഷണം നടത്തണം. കേസന്വേഷണത്തില്‍ ഇടതുവലതു മുന്നണികള്‍ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം കളിക്കുകയാണെന്നും ബിജു രമേശ് ആരോപിച്ചു. തന്നോട് പരാതിയില്‍ ഉറച്ചു നില്‍ക്കണം എന്നു പറഞ്ഞ പിണറായി പിന്നീട് വാക്കുമാറ്റി. കേസ് അട്ടിമറിക്കാന്‍ പിണറായിയും കെ എം മാണിയും കൂടി ഒത്തുകളിക്കുകയായിരുന്നു. ഏതു സര്‍ക്കാര്‍ വന്നാലും ഇതു തന്നെയാണ് അവസ്ഥ.
ബാര്‍ കോഴ കേസില്‍ മൊഴി നല്‍കിയപ്പോള്‍ അന്ന് ചെന്നിത്തലയടക്കം എല്ലാവരുടെയും പേര് ഞാന്‍ പറഞ്ഞതാണ്. ജോസ് കെ മാണി ബാര്‍കോഴ കേസ് ഒതുക്കാന്‍ എന്നെ വിളിച്ചതും ഞാന്‍ പറഞ്ഞതാണ്. രാധാകൃഷ്ണപ്പിള്ള എന്നയാളെ വിട്ടാണ് ഒത്തുതീര്‍പ്പിന് ശ്രമിച്ചത്. ഇതൊക്കെ വിജിലന്‍സ് എസ് പി. സുകേശനോട് പറഞ്ഞപ്പോള്‍ ഇതൊന്നും അന്വേഷിക്കാന്‍ ഞങ്ങള്‍ക്ക് അധികാരമില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഇങ്ങനെ യാതൊരു അധികാരവും ഇല്ലാത്ത വിജിലന്‍സിനെ കൊണ്ട് എന്ത് അന്വേഷണമാണ് നടത്തുക.
ചെന്നിത്തലയുടെ പഴയ സാമ്പത്തിക നിലയും ഇപ്പോഴത്തെ അവസ്ഥയും നമുക്കറിയാം. വിദേശത്തെല്ലാം മറ്റൊരു വരുമാനം കൂടിയുള്ളവരാണ് രാഷ്ട്രീയക്കാര്‍. ഇവിടെ രാഷ്ട്രീയമാണ് വരുമാന മാര്‍ഗം.
തിരുത്തല്‍വാദി പ്രസ്ഥാനം വരും വരെ രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് വന്നാല്‍ എന്റെ വാഹനമാണ് ഉപയോഗിച്ചിരുന്നത്. അന്ന് അത്രയും കാല് പിടിച്ചു സംസാരിക്കുന്ന രീതിയില്‍ ചെന്നിത്തല പറഞ്ഞപ്പോള്‍ ആണ് ഞാന്‍ രഹസ്യമൊഴിയില്‍ അദ്ദേഹത്തിന്റെ പേര് ഒഴിവാക്കിയത്. അന്ന് അദ്ദേഹം ആഭ്യന്തര മന്ത്രിയാണ്.
അന്ന് അങ്ങനെ ചെയ്ത ചെന്നിത്തല പിന്നെ ശങ്കര്‍ റെഡ്ഡിയെ കൊണ്ട് എനിക്കെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. മാണിയെ കൊണ്ട് ബാര്‍ കോഴകേസ് ഞാന്‍ കെട്ടിച്ചമച്ചതാണ് എന്ന് പരാതിയുണ്ടാക്കിയാണ് അദ്ദേഹം അന്വേഷണം നടത്തിച്ചത്. ഇതൊക്കെയാണ് അവസ്ഥ. പരാതി തന്നെ വ്യാജമാണെന്ന് പറഞ്ഞ് ആ കേസ് തള്ളിപ്പോവുകയാണ് ചെയ്തത്.
വി എം സുധീരന്‍ കെ പി സി സി അധ്യക്ഷനായിരുന്ന കാലത്ത് ഒരൊറ്റ ഫോണ്‍ കോളിലാണ് 418 ബാറുകളുടെ ലൈസന്‍സ് തടഞ്ഞത്. അത്രയും പവറുള്ള ആളാണ് കെ പി സി സി അധ്യക്ഷന്‍. അപ്പോള്‍ ചെന്നിത്തല എന്തൊക്കെ ചെയ്തു എന്ന് അന്വേഷിച്ചാല്‍ മനസിലാവും. ഞാന്‍ ആരോപണം ഉന്നയിക്കുന്ന സംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ ചെന്നിത്തല എം എല്‍ എ മാത്രമാണെന്നും അതിനെക്കുറിച്ച് അന്വേഷിക്കാന്‍ എന്തിനാണ് ഗവര്‍ണറുടെ അനുമതിയെന്നും ബിജു രമേശ് ചോദിച്ചു
إرسال تعليق