കമറുദ്ദീനും പിവി അന്‍വറിനും രണ്ടു നീതി? സാമ്പത്തീക തട്ടിപ്പില്‍ പ്രതി ലീഗ് എംഎല്‍എ ആയപ്പോള്‍ അറസ്റ്റ് ; 50 ലക്ഷം തട്ടിയ കേസില്‍ പ്രതിയായ ഇടതു എംഎല്‍എയ്ക്ക് മൂന്ന് വര്‍ഷമായിട്ടും ഒരു കുഴപ്പവും ഇല്ല

മലപ്പുറം: അടുത്തിടെ പുറത്തുവന്ന കാസര്‍ഗോഡ് ഫാഷന്‍ ഗോള്‍ഡ് ജൂവലറി നിക്ഷേപത്തട്ടിപ്പില്‍ മുസ്ലിം ലീഗ് എം.എല്‍.എ: എം.സി. കമറുദ്ദീനെ അറസ്റ്റ് ചെയ്തപ്പോഴും 50 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതിയായ സി.പി.എം. സ്വതന്ത്ര എം.എല്‍.എ: പി.വി. അന്‍വറിനെ മൂന്നു വര്‍ഷമായിട്ടും അറസ്റ്റ് ചെയ്യാതെ ക്രൈം ബ്രാഞ്ച് അന്വേഷണം അട്ടിമറിക്കുന്നതായി ആക്ഷേപം. അന്‍വര്‍ വിദേശത്തായതിനാല്‍ ചോദ്യംചെയ്യാനായില്ലെന്ന വിചിത്ര റിപ്പോര്‍ട്ടാണ് കേസന്വേഷിക്കുന്ന മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. കഴിഞ്ഞ ഡിസംബര്‍ 24നു ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിക്കു സമര്‍പ്പിച്ചതെന്നു പരാതിക്കാരനായ മലപ്പുറം പട്ടര്‍കടവ് നടുത്തൊടി സലീം പറഞ്ഞു.

മംഗലാപുരം ബല്‍ത്തങ്ങാടി തണ്ണീരുപന്ത പഞ്ചായത്തില്‍ മലോടത്ത്കരായ എന്ന സ്ഥലത്തു നടത്തിവന്ന കെ.ഇ. സ്‌റ്റോണ്‍ ക്രെഷര്‍ എന്ന സ്ഥാപനം വിലയ്ക്കു വാങ്ങിയെന്നും 50 ലക്ഷം നല്‍കിയാല്‍ 10% ഓഹരിയും മാസം അര ലക്ഷം വീതം ലാഭവിഹിതവും നല്‍കാമെന്നു പറഞ്ഞാണ് 50 ലക്ഷം തട്ടിയെടുത്തതെന്നും മറ്റൊരാള്‍ നടത്തിയിരുന്ന ക്രെഷറും 26 ഏക്കര്‍ സ്ഥലവും തന്റേതാണെന്നു വിശ്വസിപ്പിച്ചാണ് അന്‍വര്‍ തട്ടിപ്പു നടത്തിയതെന്നും ആണ് കേസ്. അന്‍വറിന്റെ സാമ്പത്തികത്തട്ടിപ്പു സംബന്ധിച്ചു സി.പി.എം. അനുഭാവിയായ സലീം 2017 ഫെബ്രുവരി 17ന് എ.കെ.ജി. സെന്ററിലെത്തി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ആദ്യം പരാതി നല്‍കിയത്. പ്രശ്‌നം പരിഹരിക്കാന്‍ കോടിയേരി സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗവും നിലവിലെ എല്‍.ഡി.എഫ്. കണ്‍വീനറുമായ എ. വിജയരാഘവനെയും മലപ്പുറം ജില്ലാ സെക്രട്ടറിയെയും ചുമതലപ്പെടുത്തി. പല തവണ ബന്ധപ്പെട്ടെങ്കിലും നേതാക്കളും കൈമലര്‍ത്തിയെന്നു സലീം പറഞ്ഞു.

'പോലീസില്‍ രേഖാമൂലം പരാതി നല്‍കിയെങ്കിലും എം.എല്‍.എയ്‌ക്കെതിരേ കേസെടുക്കാന്‍ തയ്യാറായില്ല. ഇതോടെയാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ കോടതിയെ സമീപിച്ചത്. കോടതി കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതിനെത്തുടര്‍ന്ന് 2017 ഡിസംബര്‍ 21നു മഞ്ചേരി പോലീസ് പി.വി. അന്‍വര്‍ എം.എല്‍.എയെ പ്രതിയാക്കി വഞ്ചനാക്കുറ്റത്തിനു ജാമ്യമില്ലാവകുപ്പു പ്രകാരം ക്രൈം നമ്പര്‍ 588/2017 ആയി കേസെടുത്തു. കേസെടുത്തപ്പോള്‍ സലീമിനെ അറിയുകപോലുമില്ലെന്നായിരുന്നു എം.എല്‍.എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 10 ലക്ഷം രൂപ സലീമിന്റെ ചെക്ക് വഴി അന്‍വര്‍ ബാങ്കിലൂടെ മാറ്റിയെടുത്തതിന്റയും 2011 ഡിസംബര്‍ 30തിനു മഞ്ചേരി പീവീആര്‍ ഓഫീസില്‍വച്ച് 30 ലക്ഷവും കരാറൊപ്പിട്ടപ്പോള്‍ ബാക്കി 10 ലക്ഷവും കൈമാറിയതിന്റെയും അടക്കം തെളിവുകള്‍ പോലീസിനു കൈമാറിയിരുന്നു. എന്നാല്‍, തട്ടിപ്പു കേസ് സിവില്‍ കേസാക്കി മാറ്റാന്‍ പോലീസ് ശ്രമം നടത്തി. ഇതോടെ പോലീസ് കേസ് അട്ടിമറിക്കുകയാണെന്നു കാണിച്ചു ഹൈക്കോടതിയെ സമീപിച്ചു.

എം.എല്‍.എ. പ്രതിയായ കേസ് പോലീസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതു ഗൗരവത്തിലെടുത്ത ഹൈക്കോടതി, 2018 നവംബര്‍ 13നു ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാന പോലീസ് മേധാവി 2018 നവംബര്‍ 14നു ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയെ ചുമതലപ്പെടുത്തി. മലപ്പുറം ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. അന്വേഷണം ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് അന്വേഷണത്തിനുള്ള ഹൈക്കോടതി വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് എം.എല്‍.എ. ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും അതു തള്ളി. ക്രൈംബ്രാഞ്ച് അന്വേഷണം തുടരാന്‍ വീണ്ടും ഹൈക്കോടതി ഉത്തരവിട്ടു. എന്നാല്‍, ഹൈക്കോടതി ഉത്തരവു വന്നു രണ്ടു വര്‍ഷം കഴിഞ്ഞിട്ടും അന്‍വറിന്റെ മൊഴി രേഖപ്പെടുത്താനോ അറസ്റ്റ് ചെയ്യാനോ ക്രൈംബ്രാഞ്ച് തയ്യാറായിട്ടില്ല.

കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വസ്തുതാവിരുദ്ധമായ റിപ്പോര്‍ട്ടാണ് ഡി.ജി.പിക്കും എ.ഡി.ജി.പിക്കും കൈമാറിയത്. കര്‍ണാടകയിലെ സര്‍ക്കാര്‍ഭൂമി കാണിച്ചാണ് സ്വന്തം ഭൂമിയാണെന്ന് അവകാശപ്പെട്ടു അന്‍വര്‍ പണം തട്ടിയെടുത്തത്. പിന്നീടു തഹസില്‍ദാറെ നേരില്‍ കണ്ടു വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് യാഥാര്‍ഥ്യം ബോധ്യപ്പെട്ടത്. വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ ഡി.ജി.പിയും എ.ഡി.ജി.പിയും കേസ് നേരിട്ടന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്കു കത്തുനല്‍കിയിട്ടുണ്ട് സലിം പറഞ്ഞു. പരാതിക്കാരനായ സലിമും കുടുംബവും ആറു തവണയാണ് പോലീസ് അന്വേഷണത്തിന്റെയും മൊഴിനല്‍കലിന്റെയും ഭാഗമായി വിദേശത്തുനിന്നു നാട്ടിലെത്തിയത്. സാമ്പത്തിക തട്ടിപ്പു കേസില്‍ മുസ്ലിം ലീഗ് എം.എല്‍.എയെ അറസ്റ്റ് ചെയ്തപ്പോഴും ഇടത് എം.എല്‍.എയ്ക്കു മൂന്നു വര്‍ഷമായി സംരക്ഷണം ലഭിക്കുന്നതാണ് വിവാദമാകുന്നത്.

Post a Comment

أحدث أقدم