ഔഫിനെ കൊന്ന ലീഗ് ഗുണ്ടകളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള ഹരജിയില്‍ ഇന്ന് വിധി

കാഞ്ഞങ്ങാട് | എസ് വൈ എസ് പ്രവര്‍ത്തനായ അബ്ദുറഹ്മാന്‍ ഔഫിനെ വെട്ടിക്കൊന്ന ലീഗ് ഗുണ്ടകളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം സമര്‍പ്പിച്ച ഹരജിയില്‍ ഹൊസ്ദുര്‍ഗ് കോടതി ഇന്ന് വിധി പറയും. പ്രതികളായ യൂത്ത് ലീഗ് മുനിസിപ്പല്‍ സെക്രട്ടറി ഇര്‍ഷാദ്, എം എസ് എഫ് മുനിസിപ്പല്‍ പ്രസിഡന്റ് ഹസന്‍, യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ആഷിര്‍ എന്നിവരെ കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

കൊലപാതകം നടന്ന് ഒരു ദിവസത്തിനകം തന്നെ യൂത്ത്‌ലീഗ് പ്രവര്‍ത്തകരായ പ്രതികളെ ലോക്കല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ വെള്ളിയാഴ്ച വൈകിട്ടോടെ കേസ് ക്രൈം ബ്രാഞ്ചിന് വിട്ട സാഹചര്യത്തില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതിനോ, വിശദമായി ചോദ്യം ചെയ്യുന്നതിനോ ലോക്കല്‍ പോലീസ് തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് ക്രൈം ബ്രാഞ്ച് സംഘം മൂവരുടെയും കസ്റ്റഡി ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. ഒരാഴ്ച കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. പ്രതികള്‍ക്ക് ലീഗിലെ പല ഉന്നതരുമായി അടുത്തബന്ധമുണ്ട്. ഈ സാഹചര്യത്തില്‍ ഔഫിന്റെ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന അടക്കം കണ്ടെത്തുന്നതിനാണ് ചോദ്യം ചെയ്യല്‍ നടക്കുക.

 

 

Post a Comment

أحدث أقدم