നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് ആറ് സീറ്റ് അധികം ആവശ്യപ്പെട്ടതോടെ രാഹുൽഗാന്ധി എംപിയുടെ സാന്നിധ്യത്തിൽ നടന്ന ഉഭയ ചർച്ചയും ഫലം കണ്ടില്ല. ഇതോടെ യുഡിഎഫിലെ സീറ്റ് വിഭജനചർച്ചകൾ വഴിമുട്ടി. അനുനയശ്രമവുമായി കോൺഗ്രസ് നേതാക്കൾ പാണക്കാട്ടെത്തി ലീഗ് നേതാക്കളെ കണ്ടു. എന്നാൽ ലീഗ് അയഞ്ഞിട്ടില്ല. കഴിഞ്ഞതവണ 24 സീറ്റിലാണ് ലീഗ് മത്സരിച്ചത്.
എൽജെഡി, കേരള കോൺഗ്രസ് (എം) പാർടികൾ യുഡിഎഫ് വിട്ട സാഹചര്യത്തിൽ 30 സീറ്റ് വേണമെന്നാണ് ലീഗിന്റെ വാദം. ഇത് അംഗീകരിക്കാനാവില്ലെന്ന പൊതുവികാരമാണ് കോൺഗ്രസിൽ. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണ് ബുധനാഴ്ച രാവിലെ പാണക്കാട്ടെത്തി ലീഗ് നേതാക്കളുമായി ചർച്ച നടത്തിയത്. ലീഗ് അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങൾ, അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവർ പങ്കെടുത്തു. രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലുള്ള ചർച്ചയിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, യുഡിഎഫ് കൺവീനർ എം എം ഹസൻ, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്നിവരും പങ്കെടുത്തു. ലീഗിന് കൂടുതൽ സീറ്റ് ആവശ്യപ്പെടാൻ അർഹതയുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
ലീഗ് അധികം സീറ്റ് ചോദിക്കുമ്പോൾ മാത്രമാണ് വിവാദമുണ്ടാകുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കാൻ കോൺഗ്രസ് നേതാക്കൾ തയ്യാറായില്ല. അധികസീറ്റ് നൽകുന്നത് തിരിച്ചടിയാകുമെന്ന ആശങ്ക കോൺഗ്രസിൽ ശക്തമാണ്. ലീഗിന് അനാവശ്യമായി വഴങ്ങുന്നുവെന്ന വികാരത്തിലാണ് അണികൾ.
വനിതകൾക്ക് സീറ്റില്ലെന്ന് ലീഗ്
നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രാതിനിധ്യംവേണമെന്ന വനിതാപോഷകസംഘടനകളുടെ ആവശ്യംതള്ളി മുസ്ലിംലീഗ്. വനിതകൾക്ക് സീറ്റ് നൽകുന്ന കാര്യം ചർച്ചചെയ്തിട്ടില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ് വ്യക്തമാക്കി. സീറ്റ് ആഗ്രഹവുമായി വനിതാനേതാക്കൾ സമൂഹ മാധ്യമങ്ങളിലുൾപ്പെടെ രംഗത്തെത്തിയതിന് പിന്നാലെയാണിത്.
സീറ്റ് വേണമെന്ന് വനിതാലീഗും എംഎസ്എഫ് വനിതാ വിഭാഗവും ആവശ്യപ്പെട്ടിരുന്നു. രണ്ട് സീറ്റ് ആവശ്യപ്പെട്ട് വനിതാലീഗ് കത്തും നൽകി. ഇടതുപക്ഷത്തെ സ്ത്രീപ്രാതിനിധ്യവും, പുതിയകാലത്ത് സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകാതിരിക്കുന്നത് പാർടിക്ക് ദോഷംചെയ്യുമെന്നും ഇവർ കത്തിൽ എടുത്തുപറഞ്ഞു. വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ്, സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട്, സംസ്ഥാന സെക്രട്ടറി പി കുൽസു എന്നിവരാണ് മത്സരിക്കണമെന്ന മോഹവുമായി രംഗത്തുള്ളത്. എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയും താൽപര്യം വ്യക്തമാക്കി.
സ്ത്രീകളെ മത്സരിപ്പിക്കുന്ന കീഴ്വഴക്കമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിരോധിക്കാനാണ് ലീഗിന്റെ നീക്കം. 1996ൽ ഖമറുന്നീസ അൻവറിനെ തോൽക്കുന്ന സീറ്റിൽ മത്സരിപ്പിച്ചത് മാത്രമാണ് ഇതിന് അപവാദം. ചിലർ സ്വയം സ്ഥാനാർഥികളായി രംഗത്തെത്തിയതും നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. സ്ഥാനാർഥി മോഹവുമായി സമൂഹമാധ്യമങ്ങളിലൂടെ ഫോട്ടോ പ്രചാരണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത്തരം സുന്ദരമുഖമുള്ളവർ നിരാശപ്പെടേണ്ടിവരുമെന്നും കെ പി എ മജീദ് കണ്ണൂരിൽ വനിതാ ലീഗ് ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണത്തിൽ തുറന്നടിച്ചു. അതേസമയം സ്ത്രീപ്രാതിനിധ്യം ചർച്ചയാകുന്നത് പാർടിക്ക് ക്ഷീണംചെയ്യുമെന്ന പേടിയും ലീഗിനുണ്ട്.
إرسال تعليق