കീഴാറ്റൂര്‍ കൊലപാതകം: രാഷ്ട്രീയ തര്‍ക്കം പിന്നീട് കുടുംബങ്ങള്‍ തമ്മിലുള്ള പ്രശ്‌നമായെന്ന് എസ്.പി

മലപ്പുറം: കീഴാറ്റൂരിൽ മുസ്ലീം ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി മലപ്പുറം ജില്ലാ പോലീസ് മേധാവി യു. അബ്ദുൾകരീം. മേഖലയിലെ രാഷ്ട്രീയ തർക്കം പിന്നീട് കുടുംബങ്ങൾ തമ്മിലുള്ള പ്രശ്നമായെന്നും ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്, ഇല്ലേ എന്ന് ചോദിച്ചാൽ ഇല്ല. രണ്ട് തറവാട്ടുകാർ തമ്മിലാണ് കഴിഞ്ഞദിവസം അടിപിടിയുണ്ടായത്, ഇതിനിടെയാണ് യുവാവിന് കുത്തേറ്റത്- എസ്.പി. പറഞ്ഞു. കഴിഞ്ഞദിവസം രാത്രിയാണ് കീഴാറ്റൂർ ഒറവുംപുറത്തുവെച്ച് ആര്യാടൻ വീട്ടിൽ സമീറിന്(26) കുത്തേറ്റത്. സംഘർഷത്തിനിടെ ബന്ധുവിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് സമീറിനെയും ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ചെയോടെ മരിച്ചു. തദ്ദേശതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ മേഖലയിൽ സിപിഎം-ലീഗ് സംഘർഷം നിലനിന്നിരുന്നു. ആഹ്ലാദപ്രകടനത്തിനിടെയും സംഘർഷമുണ്ടായി. ഈ തർക്കം പിന്നീട് രണ്ട് കുടുംബങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളായി മാറി. ലീഗ് അനുഭാവികളായ ആര്യാടൻ വീട്ടിൽ കുടുംബവും സിപിഎം അനുഭാവികളായ കീഴുപറമ്പൻ കുടുംബവും തമ്മിലാണ് സംഘർഷങ്ങൾ തുടർന്നത്. പ്രശ്നം പരിഹരിക്കാൻ പള്ളിക്കമ്മിറ്റി അടക്കം ഇടപെട്ടിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം ഒറവുംപുറത്ത് രണ്ട് കുടുംബങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. അതേസമയം, കീഴാറ്റൂരിലേത് രാഷ്ട്രീയ കൊലപാതകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ യുഡിഎഫ് പ്രവർത്തകരെ സിപിഎം പ്രവർത്തകർ നിരന്തരം ആക്രമിച്ചിരുന്നതായും പോലീസ് വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ സിപിഎം ആണെന്ന് മുസ്ലീംലീഗും ആരോപിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

Post a Comment

أحدث أقدم