ഹൈദരാബാദ്: തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് വ്യാജ പരാതി ഉന്നയിച്ച കോളേജ് വിദ്യാർഥിനിയെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. ഗട്ട്കേസറിലെ കോളേജിൽ ബി.ഫാം വിദ്യാർഥിനിയായ 19-കാരിയെയാണ് ബുധനാഴ്ച ബന്ധുവിന്റെ വീട്ടിൽ ജീവനൊടുക്കിയനിലയിൽ കണ്ടെത്തിയത്. അമിതമായ അളവിൽ ഗുളിക കഴിച്ചാണ് പെൺകുട്ടി ജീവനൊടുക്കിയതെന്നാണ് വിവരം. അതേസമയം, സംഭവത്തിൽ അന്വേഷണം നടത്തിയശേഷമേ കൂടുതൽവിവരങ്ങൾ വെളിപ്പെടുത്താൻ കഴിയുകയുള്ളൂവെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു. ഫെബ്രുവരി പത്താം തീയതിയാണ് തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പെൺകുട്ടി പരാതിപ്പെട്ടത്. വിജനമായസ്ഥലത്തുനിന്ന് തലയ്ക്ക് പരിക്കേറ്റനിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. എന്നാൽ പോലീസ് നടത്തിയ തുടരന്വേഷണത്തിൽ പെൺകുട്ടിയുടെ പരാതി വ്യാജമാണെന്നും കുടുംബപ്രശ്നങ്ങൾ കാരണം വീട് വിട്ടിറങ്ങിയ പെൺകുട്ടി തട്ടിക്കൊണ്ടുപോയെന്ന കള്ളക്കഥ മെനഞ്ഞതാണെന്നും കണ്ടെത്തി. ഇക്കാര്യം പത്രസമ്മേളനം വിളിച്ച് പോലീസ് മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് പത്ത് ദിവസങ്ങൾക്ക് ശേഷം പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയിരിക്കുന്നത്. ഫെബ്രുവരി പത്തിന് ഗട്ട്കേസറിലെ കോളേജിൽനിന്ന് വീട്ടിലേക്ക് മടങ്ങിയ 19-കാരിയെ ഓട്ടോ ഡ്രൈവറും മറ്റുമൂന്നുപേരും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്നവിവരം. തന്നെ തട്ടിക്കൊണ്ടുപോയതായി പെൺകുട്ടി തന്നെയാണ് വീട്ടുകാരെ വിളിച്ചറിയിച്ചത്. വീട്ടുകാർ പോലീസിനെ വിവരമറിയിക്കുകയും പോലീസ് സംഘം മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്ന് ഒന്നരമണിക്കൂറിനുള്ളിൽ പെൺകുട്ടിയെ കണ്ടെത്തുകയും ചെയ്തു. തലയ്ക്ക് മുറിവേറ്റ്, വസ്ത്രം കീറിയനിലയിലാണ് ആളൊഴിഞ്ഞസ്ഥലത്തുനിന്ന് പെൺകുട്ടിയെ കണ്ടെത്തിയത്. ഉടൻതന്നെ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കേസിൽ പ്രതികളെ കണ്ടെത്താനായി 12 പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പോലീസ് അന്വേഷണവും ആരംഭിച്ചു. ഓട്ടോ ഡ്രൈവർമാരെ കേന്ദ്രീകരിച്ചായിരുന്നു പോലീസ് സംഘം ആദ്യം അന്വേഷണം നടത്തിയത്. ഇതിനിടെ ചില ഓട്ടോ ഡ്രൈവർമാരുടെ ഫോട്ടോകൾ പോലീസ് പെൺകുട്ടിക്ക് കാണിച്ചുനൽകി. ഇതിൽനിന്ന് ഒരാളെ പെൺകുട്ടി തിരിച്ചറിയുകയും ചെയ്തു. പിന്നീട് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി പറഞ്ഞകാര്യങ്ങളും സാഹചര്യത്തെളിവുകളും ഒത്തുവന്നില്ല. മാത്രമല്ല, തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞ സമയം പെൺകുട്ടി നഗരത്തിലെ മറ്റൊരിടത്തുകൂടി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. തുടർന്ന് പെൺകുട്ടിയെ വിശദമായി ചോദ്യംചെയ്തതോടെയാണ് തട്ടിക്കൊണ്ടുപോകൽ കള്ളക്കഥയാണെന്ന് ബോധ്യപ്പെട്ടത്. കുടുംബപ്രശ്നങ്ങൾ കാരണം വീട് വിട്ടിറങ്ങാൻ പെൺകുട്ടി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് തന്നെ തട്ടിക്കൊണ്ടുപോയെന്ന് വീട്ടിൽ വിളിച്ച് പറഞ്ഞത്. എന്നാൽ സംഭവത്തിൽ പോലീസ് ഇടപെട്ടതോടെ പെൺകുട്ടി പരിഭ്രമിച്ചു. കള്ളം പറഞ്ഞത് പുറത്തറിയുമോ എന്ന ഭയത്താൽ ആളൊഴിഞ്ഞ സ്ഥലത്തെത്തി സ്വയം വസ്ത്രങ്ങൾ കീറി. തലയിൽ മുറിവേൽപ്പിച്ചു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ താൻ പീഡിപ്പിക്കപ്പെട്ടതായും പെൺകുട്ടി പരാതിപ്പെടുകയായിരുന്നു. പോലീസിന്റെ അന്വേഷണത്തിൽ ഇതെല്ലാം വ്യാജമാണെന്ന് കണ്ടെത്തുകയും ഒടുവിൽ പെൺകുട്ടി തന്നെ അന്വേഷണസംഘത്തോട് സത്യം വെളിപ്പെടുത്തിയെന്നും റാച്ചക്കോണ്ട പോലീസ് കമ്മീഷണർ മഹേഷ് ഭാഗവത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സംഭവസമയം പെൺകുട്ടി മറ്റൊരിടത്തുകൂടി നടന്നുപോകുന്ന വിവിധ സിസിടിവി ദൃശ്യങ്ങളും പോലീസ് മാധ്യമപ്രവർത്തകരെ കാണിച്ചിരുന്നു. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക
إرسال تعليق