മകനെ കാർ കയറ്റി കൊന്ന ശേഷം ആൺ സുഹൃത്തിന്റെ സഹായത്തോടെ പുഴയിലെറിഞ്ഞു: കാണാനില്ലെന്ന പരാതിയുമായി അമ്മ പോലീസ് സ്‌റ്റേഷനിൽ


വാഷിംഗ്ടൺ:

 മകനെ കാർ കയറ്റി കൊന്ന ശേഷം ആൺ സുഹൃത്തും അമ്മയും ചേർന്ന് മൃതദേഹം പുഴയിലെറിഞ്ഞു. അമേരിക്കയിലെ ഒഹിയോയിലാണ് ഈ ക്രൂരത. ബ്രിട്ടനി ഗോസി എന്ന യുവതി ആൺ സുഹൃത്തായ ഹാമിൽട്ടണുമായി ചേർന്നാണ് ജെയിംസിനെ കൊല ചെയ്തത്. മകനെ കൊന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷം തന്റെ മകനെ കാണാനില്ലെന്ന പരാതിയുമായി ബ്രിട്ടനി യുവാവിനൊപ്പം പോലീസ് സ്‌റ്റേഷനിൽ എത്തുകയായിരുന്നു.

പരാതി ലഭിച്ച ഉടൻ തന്നെ പോലീസ് ജെയിംസിനായുള്ള തിരച്ചിൽ ആരംഭിച്ചു. അന്വേഷണങ്ങൾക്കൊടുവിൽ ബ്രിട്ടനി തന്നെയാണ് കൊലനടത്തിയതെന്ന് കണ്ടെത്തുകയും അവർ കുറ്റസമ്മതം നടത്തുകയും ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ജെയിംസിനും മറ്റ് രണ്ട് മക്കൾക്കുമൊപ്പം ബ്രിട്ടനി തന്റെ കാറിൽ ഒരു പാർക്ക് ഏരിയയിൽ എത്തി. ജെയിംസിനെ അവിടെ ഉപേക്ഷിച്ച് പോകാനായിരുന്നു പദ്ധതി. എന്നാൽ ജെയിംസ് കാറിൽ കയറാൻ ശ്രമിച്ചതോടെ തള്ളിയിട്ട് ശരീരത്തിൽ വാഹനം കയറ്റി ഇറക്കി കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

മകനെ കൊന്ന ശേഷം വീട്ടിലെത്തിയ ബ്രിട്ടനി ശനിയാഴ്ച രാത്രി വരെ മൃതദേഹം സൂക്ഷിച്ചു. ശേഷം ആൺ സുഹൃത്തിന്റെ സഹായത്തോടെ പുഴയിലേക്ക് എറിയുകയായിരുന്നു. പിറ്റേന്ന് പകലാണ് കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി ബ്രിട്ടനി പോലീസ് സ്‌റ്റേഷനിലെത്തുന്നത്. ശനിയാഴ്ച രാത്രി കുട്ടിയെ കാണാതായെന്നാണ് ബ്രിട്ടനി പോലീസിനോട് പറഞ്ഞത്. രാത്രി കുട്ടിയെ കാണാതായിട്ടും പിറ്റേന്ന് പുലർച്ചെ വരെ കാത്ത് പരാതി നൽകിയതാണ് പോലീസിൽ സംശയം വർദ്ധിപ്പിച്ചത്.

രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെയാണ് പോലീസ് സംഭവിച്ചതെന്താണെന്ന് മണിക്കൂറുകൾക്കകം കണ്ടെത്തിയത്. ഞായറാഴ്ച തന്നെ ബ്രിട്ടനിയേയും ഹാമിൽട്ടനേയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കുറ്റസമ്മതം നടത്തിയെങ്കിലും കൊലയ്ക്ക് പിന്നിലെ കാരണം അവർ വ്യക്തമാക്കിയില്ല. ബ്രിട്ടനിയുടെ മറ്റ് രണ്ട് മക്കളേയും പോലീസ് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. മകന്റെ മരണത്തിന് ഉത്തരവാദിയായ ബ്രിട്ടനിയ്ക്ക് കടുത്ത ശിക്ഷ കൊടുക്കണമെന്ന് പിതാവ് ലൂയിസ് പോലീസിനോട് പറഞ്ഞു.


Post a Comment

أحدث أقدم