ന്യൂഡൽഹി : .
കൊറോണ മഹാമാരിയുടെ ഭീതി ഒഴിയുന്നതിന് മുൻപേ അതിവ്യാപനശേഷിയുള്ള പുതിയ അണുക്കളുടെ സാന്നിധ്യം കണ്ടെത്തി ഇന്ത്യയിലെ ഗവേഷകർ. ആൻഡമാനിലെ തീരപ്രദേശങ്ങളിൽ നടത്തിയ പഠനത്തിലാണ് മനുഷ്യരിൽ കടന്നുകൂടാൻ ശേഷിയുള്ള സി ഓറിസ് എന്ന് അറിയപ്പെടുന്ന കാൻഡിഡ ഓറിസ് അണുക്കളുടെ സാന്നിധ്യം കണ്ടെത്തിയത്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള സംഘമാണ് പരിശോധന നടത്തിയത്.
നിലവിലെ അണുവിമുക്ത ചികിത്സകളെയും മരുന്നുകളെയും അതിജീവിക്കാനും താളം തെറ്റിക്കാനും ശേഷിയുള്ള ഈ സൂപ്പർബഗ് അണുക്കൾ അടുത്ത മഹാമാരിയ്ക്ക് വഴിതെളിയ്ക്കുമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. എംബയോ ജേർണലിലൂടെയാണ് പഠന വിവരം പുറത്തുവിട്ടിരിക്കുന്നത്. ഡോ. അനുരാധാ ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗവേഷണം നടത്തിയത്.
ആൻഡമാൻ മേഖലയിലെ എട്ടിടങ്ങളിൽ നിന്നായി വെള്ളത്തിലും കരയിലും നിന്നുള്ള 48 സാംപിളുകളാണ് സംഘം ശേഖരിച്ചത്. ഇതിൽ രണ്ടിടങ്ങളിലെ സാംപിളുകളിലാണ് സി ഓറിസ് അണുക്കളുടെ സാന്നിധ്യം കണ്ടെത്തിയത്. ചതുപ്പു നിലത്തിൽ കണ്ടെത്തിയ വൈറസിന് മരുന്നുകളെ പ്രതിരോധിക്കാൻ ശേഷിയില്ലെന്ന് തെളിഞ്ഞിട്ടുണ്ട്. മനുഷ്യ ശരീരത്തിലെ ഉയർന്ന താപനിലയിൽ ഇവയുടെ വളർച്ചയ്ക്ക് വേഗം കുറവായിരിക്കും.
തൊലിപ്പുറത്ത് കടന്നുകൂടുന്ന വൈറസുകൾ മുറിവുകളിലുടെ ശരീരത്തിലേക്കെത്തും. ശരീരത്തിലെത്തിയാൽ ഗുരുതരമായി ബാധിക്കുകയും രക്തദൂഷ്യത്തിലേക്ക് നയിക്കുകയും ചെയ്യും. ലോകത്ത് ഓരോ വർഷവും 11 മില്യൻ ആളുകൾ ഈ രീതിയിൽ മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. പനിയും വിറയലും അനുഭവപ്പെടുന്നതു വരെ ശരീരത്തിൽ യാതാെരു രോഗലക്ഷണങ്ങളും ഇവ കാണിക്കുകയില്ല.
കത്തീറ്ററും ഫീഡിംഗ് ട്യൂബുകളും ബ്രീത്തിംഗ് ട്യൂബുകളുമൊക്കെ ഒഴിവാക്കാനാകാത്ത രാേഗികളിൽ ഈ അണുബാധ വലിയ പ്രശ്നമുണ്ടാക്കുമെന്നാണ് യുഎസിലെ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കുന്നത്. നിലവിലെ അണുബാധാ നിയന്ത്രണ മരുന്നുകളെ പ്രതിരോധിക്കാനുള്ള ഇവയുടെ ശേഷി മൂലം ചികിത്സയും ഫലിക്കണമെന്നില്ല.
2009 ൽ ജപ്പാനിലെ ഒരു രോഗിയിലാണ് സി – ഓറിസ് ആദ്യമായി കണ്ടെത്തിയത്. 2019 വരെ യുകെയിൽ 270 പേർക്ക് ഈ അണുബാധ ഉണ്ടായതായി ആരോഗ്യ വിഭാഗത്തിന്റെ രേഖകളിൽ വ്യക്തമാക്കുന്നു. കൊറോണയുടെ പശ്ചാത്തലത്തിൽ സി – ഓറിസ് ഏതൊക്കെ തരത്തിൽ മനുഷ്യരെ ബാധിക്കുമെന്ന പഠനം ആരംഭിച്ചു കഴിഞ്ഞു.
إرسال تعليق