കോട്ടയം | പ്രശസ്ത സിനിമാ– നാടക പ്രവർത്തകനും എഴുത്തുകാരനുമായ പി ബാലചന്ദ്രൻ അന്തരിച്ചു. 70 വയസായിരുന്നു. തിങ്കളാഴ്ച പുലർച്ചെ ആറിന് വൈക്കത്തെ വീട്ടിലായിരുന്നു അന്ത്യം. മസ്തിഷ്ക ജ്വരത്തെ തുടർന്ന് എട്ടുമാസത്തോളമായി ചികിത്സയിലായിരുന്നു. തിരക്കഥ രചയിതാവ് എന്ന നിലയിലാണ് മലയാള സിനിമയിൽ തിളങ്ങിയത്. കേരള സാഹിത്യ അക്കാദമി അവാർഡ്, കേരള ചലച്ചിത്ര അക്കാദമി അവാർഡ്, കേരള സംഗീതനാടക അക്കാദമി അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ശാസ്‌താംകോട്ട ദേവസ്വം ബോർഡ് കോളജ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, കൊല്ലം കർമലറാണി ട്രെയിനിങ് കോളേജ്, തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമ എന്നിവിടങ്ങളിൽ പഠനം. സ്കൂൾകാലത്തുതന്നെ അധ്യാപകർക്കൊപ്പം നാടകങ്ങളിലഭിനയിച്ചിരുന്നു. ഡിബി കോളജിൽ ഡിഗ്രി ഒന്നാം വർഷം പഠിക്കുമ്പോഴാണ് ആദ്യ നാടകമെഴുതിയത്. എംജി സർവ്വകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേർസിൽ ലക്ചറർ ആയാണ് അധ്യാപന ജീവിതത്തിന് തുടക്കം. 2012ൽ വിരമിച്ചു. സ്കൂൾ ഓഫ് ഡ്രാമയിൽ കുറച്ചു കാലം ഗസ്‌റ്റ് ലക്‌ചററായും പ്രവർത്തിച്ചു. മകുടി, പാവം ഉസ്മാൻ, മായാസീതാങ്കം, കല്യാണ സൗഗന്ധികം, മാറാമറയാട്ടം, തുടങ്ങി നിരവധി നാടകങ്ങൾ രചിച്ചിട്ടുണ്ട്. ഏകാകി, ലഗോ, ഒരു മധ്യവേനൽ പ്രണയരാവ്, ഗുഡ് വുമൻ ഓഫ് സെറ്റ്സ്വാൻ, തീയറ്റർ തെറാപ്പി, തുടങ്ങിയ നാടകങ്ങൾ സംവിധാനം ചെയ്തു.
അച്‌ഛൻ പരേതനായ പത്മനാഭപിള്ള. അമ്മ സരസ്വതിഭായി.വൈക്കം മുനിസിപ്പൽ കോർപറേഷൻ ചെയർപേഴ്സൺ ആയിരുന്ന ശ്രീലതയാണ് ഭാര്യ. ശ്രീകാന്ത്, പാർവതി എന്നിവരാണ് മക്കൾ. സംസ്കാരം വൈകിട്ട് മൂന്നുമണിക്ക് വൈക്കത്ത് വീട്ടുവളപ്പിൽ
إرسال تعليق