സാമൂഹ്യ സേവനം ചെയ്യാൻ പുറപ്പെട്ട ബഷീറിനെ തീവ്രവാദിയാക്കി ഗുജറാത്ത് പോലീസ് തടവിലിട്ടത് 11 വർഷം, ബഷീര്‍ അഹമ്മദ് ശ്രീനഗറിലെ വീട്ടിൽ തിരിച്ചെത്തി

ശ്രീനഗര്‍: 

തീവ്രവാദക്കുറ്റം ചുമത്തി ഗുജറാത്തി പോലീസ് ജയിലില്‍ അടച്ച ബഷീര്‍ അഹമ്മദ് ബാബ തിരിച്ച് സ്വന്തം നാടായ ശ്രീനഗറിലെത്തി. നീണ്ട 11 വര്‍ഷങ്ങള്‍ക്ക് ശേഷം. കഴിഞ്ഞ ദിവസമാണ് വഡോദര കോടതി ബഷീറിനെ കുറ്റവിമുക്തനാക്കിയത്. യുഎപിഎ ചുമത്തപ്പെട്ട ബഷീര്‍ കുറ്റക്കാരനാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി.

43കാരനായ ബഷീറിനെ 2010 മാര്‍ച്ച് 13ന് ആണ് ഗുജറാത്തി പോലീസ് ആനന്ദില്‍ വെച്ച് അറസ്റ്റ് ചെയ്യുന്നത്. 11 വര്‍ഷങ്ങള്‍ക്കിപ്പുറം ജൂണ്‍ 23ന് ശ്രീഗറിലെ റെയ്‌നാവാരിയിലെ സ്വന്തം വീട്ടില്‍ ബഷീര്‍ വീണ്ടും കാല് കുത്തി. കംപ്യൂട്ടര്‍ പ്രൊഫണല്‍ ആയിരുന്ന ബഷീര്‍ 2010ല്‍ ഗുജറാത്തില്‍ എത്തിയത് ക്യാന്‍സറാനന്തര ശുശ്രൂഷ എന്ന വിഷയത്തിലുളള ഒരു നാല് ദിവസത്തെ ക്യാംപില്‍ പങ്കെടുക്കുന്നതിനും അതിലൂടെ കിമായ ഫൗണ്ടേഷന്റെ സഹായത്തോടെ കശ്മീര്‍ താഴ്വരയിലെ രോഗികള്‍ക്ക് സഹായം എത്തിക്കുന്നതിനുമായിരുന്നു എന്നുളള വാദിഭാഗം വാദം വഡോദര കോടതി അംഗീകരിച്ചു..


ahmed

ഗുജറാത്തില്‍ തീവ്രവാദ ശൃംഖല നിര്‍മ്മിക്കുക എന്ന ദൗത്യത്തോടെയാണ് വന്നത് എന്ന് ആരോപിച്ചാണ് ഗുജറാത്ത് എടിഎസ് ബഷീറിനെ അറസ്റ്റ് ചെയ്തത്. 200ലെ ഗുജറാത്ത് കലാപത്തില്‍ അമര്‍ഷരായിരിക്കുന്ന മുസ്ലീം യുവാക്കളെ തീവ്രവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹിദിലേക്ക് റിക്രൂട്ട് ചെയ്യാനും ബഷീര്‍ ശ്രമിച്ചുവെന്ന് ഗുജറാത്ത് പോലീസ് ആരോപിച്ചു.

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സയ്യിദ് സലാഹുദ്ദീന്‍, തീവ്രവാദി നേതാവായ ബിലാല്‍ അഹമ്മദ് ഷേര എന്നിവരുമായി ബഷീറിന് ബന്ധമുണ്ടെന്നും ഇവരുമായി ഫോണ്‍ വഴിയും ഇമെയില്‍ വഴിയും ബന്ധപ്പെട്ടിരുന്നുവെന്നും പോലീസ് ആരോപിച്ചു. ഗുജറാത്തില്‍ തീവ്രവാദം വളര്‍ത്താന്‍ ബഷീറിന് ഫണ്ട് വന്നിരുന്നുവെന്നും മാര്‍ച്ച് 13ന് ആനന്ദില്‍ വെച്ചാണ് അദ്ദേഹത്തെ പിടികൂടിയത് എന്നുമടക്കമുളള ആരോപണങ്ങളൊന്നും തന്നെ തെളിയിക്കാന്‍ പോലീസിന് സാധിച്ചില്ലെന്ന് 87 പേജുളള വിധിന്യായത്തില്‍ കോടതി വ്യക്തമാക്കി. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാക്കളുമായി ബഷീറിന് ബന്ധമുണ്ട് എന്ന് തെളിയിക്കുന്നതിലും പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് വിധിയില്‍ പറയുന്നു.


15 ദിവസത്തിനുളളില്‍ തിരിച്ച് വീട്ടിലെത്താം എന്ന് കരുതിയാണ് താന്‍ അന്ന് ഗുജറാത്തിലേക്ക് പുറപ്പെട്ടതെന്ന് ബഷീര്‍ പറയുന്നു. നിരപരാധിയാതത് കൊണ്ട് തന്നെ രക്ഷപ്പെടും എന്നുളള ഉറപ്പ് തനിക്കുണ്ടായിരുന്നുവെന്നും ബഷീര്‍ പറയുന്നു ഗുജറാത്ത് ആസ്ഥാനമായുളള എന്‍ജിഒയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു ബഷീര്‍. ഹോസ്റ്റലില്‍ നിന്നും ബഷീറിനെ അറസ്റ്റ് ചെയ്ത പോലീസ് അദ്ദേഹത്തെ ഹിസ്ബുള്‍ തീവ്രവാദിയെന്ന് മുദ്രകുത്തുകയായിരുന്നുവെന്ന് ബഷീറിന്റെ അഭിഭാഷകനായ ഖാലിദ് ഷെയ്ഖ് പറയുന്നു.



Post a Comment

أحدث أقدم